Monday, December 7, 2015

പെണ്‍കുട്ടികളുടെ കയറ്റുമതി- എന്റെ കുതിപ്പും കിതപ്പും ഫാ. വടക്കന്‍


Fr. Joseph Vadakkan

പെണ്‍കുട്ടികളുടെ കയറ്റുമതി.

ഫാ: ജോസഫ് വടക്കന്‍ 09 Mar 2015 
അല്ല,അതിനെക്കാള്‍ വിശിഷ്ടമാണല്ലോ.നേരം വൈകി. ഞാന്‍ ഒട്ടേറെ എഴുതിപ്പോയി. എന്തൊക്കെയോ, എന്തോ എഴുതി. മറ്റാര്‍ക്കും ഇത്രയധികം എഴുതാറില്ല. എഴുത്തിലും സൂക്ഷിക്കണമല്ലോ.
എന്റെ പുരോഗമനാശയങ്ങളെ അങ്ങു തള്ളുകയില്ലെന്ന് എനിക്കറിയാം. സ്വര്‍ണക്കൂട്ടില്‍ കുടുങ്ങിയ ഒരു ചെറുപക്ഷിയെപ്പോലെയാണ് ഞാനിവിടെ. വള്ളത്തോളിന്റെ ഭാഷയില്‍ അതു ബന്ധനംതന്നെ. അങ്ങനെ കഴിയുന്നു. എന്റെ മനസ്സിലെ ആശയങ്ങള്‍ പറയാന്‍ നിവൃത്തിയില്ലാതെ തങ്ങിക്കിടക്കുന്നു. ഇവിടെ ആരോടും പറഞ്ഞാല്‍ ഇഷ്ടപ്പെടുകയില്ല. പഴയതുമാത്രം ഇഷ്ടപ്പെടുന്നവരാണിവര്‍. ഈ പാവപ്പെട്ട നമ്മുടെ കുട്ടികളെയും ആ വിധത്തില്‍ അവര്‍ വളര്‍ത്തിയെടുക്കുന്നു.
പ്രാര്‍ഥിക്കണേ! നന്ദിയോടെ
പ്രാര്‍ഥനയുടെ ഐക്യത്തില്‍
മിശിഹായില്‍ എളിയ സഹോദരി
സിസ്റ്റര്‍ .......
റോമ,
20-2-1970
ഡിയര്‍ റവ. ഫാദര്‍,

ഉയിര്‍പ്പുതിരുന്നാളിന്റെ സര്‍വവിധ മംഗളങ്ങളും ആശംസിക്കുന്നു, ആദ്യമായിത്തന്നെ. കാശുരൂപത്തിന്റെ കാര്യം പറഞ്ഞിരുന്നുവല്ലോ. ഇവിടെയെല്ലാം അന്വേഷിച്ചു. അച്ചന്‍ പറഞ്ഞ കാശുരൂപം കിട്ടാനില്ല. മാതാവിന്റെയും ലിമായിലെ റോസായുടെയും തിരുഹൃദയത്തിന്റെയും അമലോദ്ഭവമാതാവിന്റെയും ജോണ്‍ മാര്‍പാപ്പയുടെയും പോള്‍ മാര്‍പാപ്പ തുടങ്ങിയവരുടെയും ധാരാളം ഇരിപ്പുണ്ട്. അന്തോണീസ് പുണ്യാളന്റെയും കണ്ടതായിട്ടോര്‍ക്കുന്നു. പക്ഷേ, ഇത് ഈ റോമില്‍ ഒട്ടുമുക്കാലും കടകളില്‍ കയറിയിറങ്ങി ചോദിച്ചിട്ടും കിട്ടാനില്ല... ഞാന്‍ ഇവിടെനിന്നു മറ്റൊരു സ്ഥലത്തേക്ക് ഉടനെത്തന്നെ പോകും. എവിടെയെന്നു തീര്‍ച്ചയാക്കിയിട്ടില്ല. ജര്‍മനിയിലേക്കോ അമേരിക്കയിലേക്കോ ആകാം.

ഇവിടെ വന്നത് വാസ്തവത്തില്‍ ദൈവത്തിന്റെ പ്രത്യേക പരിപാലനവിശേഷത്തിനാലാണ് എന്നു തോന്നുന്നു. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളാനുള്ള ഒരു വിളിയാണിത്. ദൈവത്തിന്റെ പാവങ്ങളെ കഷ്ടപ്പെടുത്തുന്ന കാഴ്ച കാണാനാണ് ഞാനിവിടെ വന്നത്. പണ്ട് ആഫ്രിക്കയില്‍നിന്നു ധാരാളം അടിമകളെ യൂറോപ്യന്മാര്‍ക്കു വേല ചെയ്യാനായി വിറ്റിരുന്നുവല്ലോ. നമ്മുടെ തിരുസഭ അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ന് ഇന്ത്യയില്‍നിന്നാണ് ഈ കയറ്റുമതിയും വില്പനയും നടക്കുന്നത്. ഒരു കുട്ടിക്ക് മൂവായിരം, നാലായിരം രൂപയെങ്കിലും (ചുരുങ്ങിയത്) നമ്മുടെ വാഴ്ത്തപ്പെട്ട അച്ചന്മാര്‍ക്കും, വന്ദ്യരായ പിതാക്കന്മാര്‍ മുതലായവര്‍ക്കും വില്ക്കുമ്പോള്‍ കിട്ടുന്നുണ്ട്. അത് അവരുടെ വായില്‍നിന്നുതന്നെ എനിക്കു കിട്ടി. പണത്തിന്റെ കിലുക്കത്തില്‍ അലിഞ്ഞുചേരുന്ന മനസ്സാക്ഷിയേ നമ്മുടെ പിതാക്കന്മാര്‍ക്കും അച്ചന്മാര്‍ക്കും ഉള്ളൂ. യൂദാസ് ഒരു പ്രാവശ്യമേ കര്‍ത്താവിനെ മുപ്പതു വെള്ളിക്കാശിനു വിറ്റുള്ളൂ. എന്നാല്‍ നമ്മുടെ പിതാക്കന്മാരും അച്ചന്മാരും എത്ര പ്രാവശ്യമാണ് പണം വാങ്ങി യേശുവിനെ വിറ്റുകൊണ്ടിരിക്കുന്നത്! എല്ലാം അതിന്റെ തനിനിറത്തില്‍ കാണാന്‍ ഇവിടെ വന്നതുകൊണ്ട് കഴിഞ്ഞു.
ഈ വില്പനക്കാരായ അച്ചന്മാരും പിതാക്കന്മാരും തമ്മില്‍ ചേര്‍ച്ചയില്ല. കാരണം, അത്രയും കുറച്ചു പണമല്ലേ മറ്റൊരച്ചനയച്ചാല്‍ തന്റെ പോക്കറ്റില്‍ വീഴുകയുള്ളൂ. ഞാന്‍ ഇവരുടെ വായില്‍നിന്നുതന്നെ കേട്ടു എന്തിനാണ് ചില അച്ചന്മാരെ ഇവര്‍ എതിര്‍ക്കുന്നതെന്ന്. അവര്‍ പറയുന്ന എതിര്‍പ്പിന്റെ കാര്യം രണ്ടാണ്.
1. ഞാന്‍ കുട്ടിയൊന്നിന് ഇത്ര പണം പോക്കറ്റില്‍ വാങ്ങുമ്പോള്‍ ഇന്നയിന്ന അച്ചന്മാര്‍ കുട്ടി ഒന്നിന് അതിനെക്കാള്‍ കൂടുതല്‍ പണം വാങ്ങുന്നു. അതായത് വില്പനയില്‍ ഒരു തുല്യവില എല്ലാവരുംകൂടി നിശ്ചയിച്ചുവെക്കുന്നില്ലത്രേ. 2. ഞാന്‍ കോളേജില്‍ കയറിവരും, ബുദ്ധിയുള്ളവരുമായ മിടുക്കികളായ പെണ്‍കുഞ്ഞുങ്ങളെ യൂറോപ്യന്‍മാരുടെ കക്കൂസ് കഴുകാനും, അവരുടെ മുറികള്‍ തുടയ്ക്കാനും, വസ്ത്രം തിരുമ്മാനും വിടുമ്പോള്‍, ഇന്ന് അച്ചന്മാര്‍ ഇതൊന്നും ഗൗനിക്കുന്നില്ല. പഠിച്ചവരെയും പഠിക്കാത്തവരെയും അവരുടെ പരിചാരകവൃത്തി ചെയ്യാന്‍ വിടുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള തല്ലുപിടുത്തത്തിന്റെ അടിസ്ഥാനം! വന്ദ്യരായ പിതാക്കന്മാരും അച്ചന്മാരും നേരിട്ട് എന്നോടു പറഞ്ഞ വാക്കുകളാണിവ. ഇവരുടെ മേന്മയേറിയ മനസ്സാക്ഷിയെ വേദനിപ്പിക്കുന്നത് ഇതൊന്നുമാത്രമാണ്.
പാലസ്റ്റീനായിലെ, കര്‍ത്താവിന്റെ കാലത്തെ പ്രീശന്‍മാരെക്കാള്‍ കൂടുതലായി ഒരു വലിയ ഉപവി ചെയ്യുന്നതായി ഇവര്‍ ഭാവിച്ചുനടക്കുകയും ചെയ്യുന്നു. അതെന്താണെന്നോ? 'കെട്ടിക്കാനും മഠത്തില്‍ ചേരാനും, പഠിക്കാനും വഴിയില്ലാതെ വീട്ടില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പെണ്‍കുട്ടികളെ യൂറോപ്പിലേക്ക് അടിമജോലി ചെയ്യാന്‍ വില്ക്കുന്നത് ഒരു വലിയ ഉപവിയാണ്. അവരുടെ അപ്പനും അമ്മയ്ക്കും ഒരു വലിയ ആശ്വാസമാണ് ഞങ്ങളുടെ ഈ വില്പനകൊണ്ടു കിട്ടുന്നത്.'
യൂറോപ്യന്മാരെല്ലാം മാലാഖമാരാണെന്നും, യൂറോപ്പു മുഴുവന്‍ സ്വര്‍ഗമാണെന്നുമുള്ള പ്രചാരണം നാട്ടിലെങ്ങും നടത്തുന്നതിന്റെ ഫലമായി കുട്ടികള്‍ ഇവിടെ മഠത്തില്‍ ചേരാന്‍ വരുന്നു. കുട്ടികള്‍ ഇവിടെ വരുമ്പോള്‍ രണ്ടു കൊല്ലത്തേക്ക് ഇവരെ പല സ്ഥലങ്ങളും കൊണ്ടുപോയി കാണിച്ചും മറ്റും തലയില്‍ കയറ്റി ഇവിടുത്തെ വക്രഗതിക്കാരായ സിസ്റ്റേഴ്‌സും അച്ചന്മാരും കൊണ്ടുനടക്കും. എന്തിനെന്നോ? കുറെക്കൂടി കുട്ടികളെ കിട്ടാനും, വന്നവര്‍ നാട്ടിലേക്കു തിരിച്ചുപോകാതിരിക്കാനും, നാട്ടില്‍ നല്ലൊരു പ്രചരണം കിട്ടാനുമായി. എല്ലാം കണ്ടു ഭ്രമിച്ച നമ്മുടെ മണ്ടിപ്പിള്ളേര്, വീട്ടിലേക്ക് എഴുതും ഇവിടെ സ്വര്‍ഗമാണെന്നും, കന്യാസ്ത്രീകള്‍ മാലാഖമാരാണെന്നും. ഡോക്ടറാക്കാമെന്നും വക്കീലാക്കാമെന്നും എന്‍ജിനീയറാക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളും കൊടുക്കും. അതോടെ നാട്ടിലുള്ള കുട്ടികളെല്ലാം യൂറോപ്പിലേക്കു വരാനുള്ള ഒരുക്കമായി. പിതാക്കന്മാര്‍ക്കും മറ്റും തങ്ങളുടെ കയറ്റുമതിക്കു പേരും കൊടുക്കും.

കന്യാസ്ത്രീയാകുന്നതിനു മുന്‍പോ ചിലേടത്ത് അതിനു മുന്‍പോ കുട്ടികള്‍ വാസ്തവം കണ്ടുതുടങ്ങും. അതോടെ കുഞ്ഞുങ്ങള്‍ക്ക് നിരാശയായി. തങ്ങളെയും വിട്ടവരെയും ശപിക്കാന്‍ തുടങ്ങും. പിന്നെ വെറും നിരാശയുടെ ജീവിതമായി മാറുന്നു. വീട്ടിലേക്ക് ആദ്യമേ സ്വര്‍ഗമെന്ന് എഴുതിയതുകൊണ്ടും, അപ്പനും അമ്മയ്ക്കും തങ്ങളുടെ വിഷമങ്ങളറിയിച്ചാല്‍ തീരാദുഃഖമാവില്ലേ എന്നോര്‍ത്തും, അവര്‍ ഇവിടെ സന്തോഷമാണെന്നുതന്നെ തുടര്‍ന്നെഴുതും. പലരും തൂങ്ങിച്ചാകാന്‍ അവസരം നോക്കി നടക്കുന്നു. ഞങ്ങളെ യൂറോപ്പിലേക്കു വിട്ടതിനെക്കാള്‍ ഭേദം ഞങ്ങളെ വിട്ട അച്ചന്മാരും പിതാക്കന്മാരും ഒരുപിടി കയറുകൊണ്ട് ഞങ്ങളെ കെട്ടിത്തൂക്കിയിട്ട് കൊല്ലുകയായിരുന്നു എന്ന് ഈ കുഞ്ഞുങ്ങള്‍ പറഞ്ഞുവരുന്നു. ആധ്യാത്മികമായി യാതൊരറിവും ഇവര്‍ക്കിവിടെ കൊടുക്കുന്നില്ല. ഇവിടത്തെ യൂറോപ്യന്‍ ബിഷപ്പുമാര്‍ക്കും മോണ്‍സിഞ്ഞോര്‍മാര്‍ക്കും വലിയ താത്പര്യമാണു നമ്മുടെ നാട്ടില്‍നിന്നു പെണ്‍പിള്ളേരെ കിട്ടാന്‍. കാരണമെന്താണെന്നോ, പറയാം. ദൈവവിളിയില്ലാഞ്ഞിട്ടു കുട്ടികളെ ഇവിടങ്ങളില്‍ കിട്ടാനില്ല. ഉള്ള ചെറുപ്പക്കാരായ സിസ്റ്റേഴ്‌സ്, കൗണ്‍സിലിന്റെ പേരിലല്ല, അല്ലാതെതന്നെ ജോലികൊണ്ടു തളര്‍ന്നും, വേണ്ടാത്തവിധത്തില്‍ അധിക പങ്കു പിഴച്ചും ഇറങ്ങിപ്പോകുന്നു. അങ്ങനെ മഠങ്ങളുടെ വക ആശുപത്രികളും (ഭ്രാന്താശുപത്രികളും, മറ്റ് ആശുപത്രികളും) ഹോട്ടലുകളും നിന്നുപോകുന്നു. ഇവര്‍ക്ക് ഇത്രയേ ആഗ്രഹമുള്ളൂ. ആശുപത്രികളിലും ഹോട്ടലുകളിലും കൂലി കൊടുക്കാതെ, ജീവിതകാലം മുഴുവന്‍ അവരുടെ ഇഷ്ടത്തിനൊത്തു പണിയെടുക്കുന്നവരെ, വേലക്കാരിപ്പിള്ളേരെ വേണം. വേലക്കാരെ ഈ നാട്ടില്‍നിന്നും നിയമിച്ചാല്‍ അക്രമകൂലി കൊടുക്കണം. അങ്ങനെ ഭാവിയില്‍ അവര്‍ തെണ്ടികളായിത്തീരും. അതുകൊണ്ടു കണ്ട ഒരുപായമാണ് കേരളത്തില്‍നിന്നു കുട്ടികളെ ഇറക്കുമതി ചെയ്യുകയെന്നത്. ദൈവവിളി ഉണ്ടെങ്കിലും ഇല്ലെങ്കിലും കന്യാസ്ത്രീകളുടെ ഉടുപ്പിടുവിക്കും ഇവര്‍. വ്രതവും ചെയ്യിക്കും. ദൈവികമായ യാതൊന്നും പഠിപ്പിക്കില്ല. മിണ്ടുന്നതെല്ലാം ചെയ്യണമെന്ന് അനുസരണവ്രതത്തിലും എന്തു ജോലിയും ചെയ്തു കൂലി വാങ്ങാതെ കൈയുംകെട്ടി നടക്കണമെന്ന ദാരിദ്ര്യവ്രതത്തിലും ഇവരെ പഠിപ്പിക്കും. അങ്ങനെ കൂലി കൊടുക്കാതെ ഇവര്‍ക്കു തോന്നുന്നതും, ഇവര്‍ സ്വയം ചെയ്യാന്‍ അറയ്ക്കുന്നതുമായ ജോലി ചെയ്യാന്‍ വേണ്ടിയാണ് കേരളത്തില്‍നിന്നു മൂവായിരവും നാലായിരവും ആറായിരവും മറ്റും രൂപ കൊടുത്തു കുട്ടികളെ ഇവര്‍ വാങ്ങുന്നത്. അവരെക്കൊണ്ട് ഒരു വര്‍ഷം ജോലിയെടുപ്പിച്ചാല്‍ നേടാനുള്ള തുകയേ ഉള്ളോ ഇത്? ഇവിടുത്തെ തൂപ്പുകാര്‍ക്കു കുറഞ്ഞതു മാസം എണ്ണൂറു രൂപയുണ്ട്. കുട്ടികളെ മറ്റു യാതൊന്നും പഠിപ്പിക്കയില്ല. ഭാഷപോലും നന്നായി പഠിപ്പിക്കില്ല. രാവിലെ മുതല്‍ വൈകീട്ടുവരെയും ഉടുപ്പിട്ടു കഴിഞ്ഞാല്‍ വെള്ളക്കാരുടെയും മറ്റുള്ളവരുടെയും കക്കൂസ് കഴുകലും വസ്ത്രം തിരുമ്മിക്കൊടുക്കലും മുറിതുടയ്ക്കലുമാണ്.

പെണ്‍കുട്ടികളുടെ കയറ്റുമതി
ഫാ: ജോസഫ് വടക്കന്‍
09 Mar 2015
മറ്റുള്ളവര്‍ ഇട്ടുപഴകിയ സാധനങ്ങള്‍ ദാരിദ്ര്യാരൂപി പഠിപ്പിച്ച് ഇവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്തുവരുന്നു (ഷൂസ്, വസ്ത്രങ്ങള്‍ മുതലായവ). പ്രാര്‍ഥനക്കുറവുമൂലം ജോലിതന്നെയാണ് പ്രാര്‍ഥന എന്നു പറയാം. ഇവിടെയുള്ള മറ്റ് ഇന്ത്യക്കാരികളുമായി ബന്ധം അനുവദിക്കുകയുമില്ല. കാരണം, ഭയമാണ്. അവര്‍ കൂടിയാലോചിച്ചെങ്ങാനും മഠം വിട്ടു നാട്ടില്‍പ്പോയാലോ എന്ന്. നമ്മുടെ ഇവിടെയുള്ള നാട്ടുകാരച്ചന്മാരുമായി സംസാരിക്കാനും അനുവദിക്കില്ല. മിക്ക സഭകളിലും ചേര്‍ന്നിട്ടുള്ള കുട്ടികളുടെ സ്ഥിതി ഇതാണ്. ഇപ്പോള്‍ ഏകദേശം മൂവായിരത്തിലധികം കുട്ടികള്‍ കന്യാസ്ത്രീകളായും നോവിസ്റ്റായും ഇറ്റലിയില്‍ത്തന്നെയുണ്ട്. എല്ലാവരുംതന്നെ മനസ്സുനൊന്തു കഴിയുന്നു. എല്ലാം തീരേ അബ്‌നോര്‍മലാണ്. ചിലരെല്ലാം ഭ്രാന്തുപിടിച്ചും കിടപ്പുണ്ട്. തീരെ ഭ്രാന്തായിട്ടു ജോലിയെടുപ്പിക്കാന്‍ നിവൃത്തിയില്ലാത്ത രണ്ടുമൂന്നു കുട്ടികളെ നാട്ടിലേക്കു വിട്ടിട്ടുണ്ട്. ഒരു കുട്ടി തൊടുപുഴയില്‍ ഇപ്പോള്‍ ചെന്നെത്തിയിട്ടുണ്ടെന്ന് അറിവുകിട്ടി. അങ്ങ് വലിയൊരു ഒരുപകാരമായിരിക്കും നാട്ടിനു ചെയ്യുക, ഈ വഴിപിഴച്ച ജീവിതത്തിലേക്കു നമ്മുടെ കുട്ടികള്‍ വരാതെ അവരെ തടയുമെങ്കില്‍. ഞാന്‍ ഈ പറഞ്ഞതെല്ലാം പരമാര്‍ഥം മാത്രമാണ്. നമ്മുടെ രക്തം ഇവിടെ ചവിട്ടപ്പെടുന്നതുകണ്ട് സഹിക്കാഞ്ഞിട്ട് എഴുതുകയാണ്. അങ്ങു പോകുന്നിടത്തെല്ലാം ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങള്‍ അറിയിക്കുക... നമ്മുടെ നാട്ടില്‍ പണിയില്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികളെയും കൊണ്ട് നമുക്ക് വല്ല റോഡുപണിയെങ്കിലും തുടങ്ങാം. മഹാത്മാഗാന്ധിയുടെ രക്തവാഹിനിയില്‍ക്കൂടി ഒഴുകിയ ഭാരതരക്തംതന്നെയല്ലേ നമ്മുടേതും? കുട്ടികളെ യൂറോപ്പിലേക്കു വിട്ടില്ലെങ്കില്‍ ഇവിടത്തെ സന്ന്യാസസഭ നിന്നുപോകുംപോലും! തിരുസഭയെ സഹായിക്കാന്‍വേണ്ടിയാണുപോലും കുട്ടികളെ യൂറോപ്പിലേക്കയയ്ക്കുന്നത്! നീതിക്കുവേണ്ടിയുള്ള കരച്ചില്‍ ദൈവത്തിന്റെ പക്കല്‍ എന്നു ചെന്നെത്തും? ഈ അടിമക്കുഞ്ഞുങ്ങളെ ആരു മോചിപ്പിക്കും? ഇവിടത്തെ ചെറുപ്പക്കാരായ ഇന്ത്യക്കാരെല്ലാം ഈ അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയപ്പോള്‍ ഏറ്റവും സൂത്രശാലിയായ ഒരു കച്ചവടക്കാരന്‍ അച്ചന്‍ പ്രത്യേകം സൂത്രം കണ്ടുപിടിച്ചു. സേക്രഡ് കോണ്‍ഗ്രിഗേഷനില്‍ ചെന്നു പറഞ്ഞു: 'ഇന്ത്യക്കാരായ കുട്ടികള്‍ പല മഠങ്ങളിലും വിഷമിക്കുന്നുണ്ടെന്നു പരാതിയുണ്ട്. അതെല്ലാം ഉണ്ടോ ഇല്ലയോ എന്നറിയാനും, ഉണ്ടെങ്കില്‍ നിവാരണം വരുത്താനുമായി ഒരച്ചനെ ഏര്‍പ്പാടു ചെയ്യണം.' പിന്നീട് തന്നെത്തന്നെ അതിലേക്കു നിയമിക്കാനായി വേണ്ട ശിപാര്‍ശയും ശരിയാക്കി. അങ്ങനെ ആ വിദ്വാന്‍തന്നെ ആ ഉദ്യോഗത്തില്‍ കയറിപ്പറ്റി. ഇപ്പോള്‍ ജര്‍മനിയില്‍ ചുറ്റിപ്പറ്റി നടന്ന് വീണ്ടും പിള്ളേരെ വിടാന്‍ അഡ്രസ് ശേഖരിച്ചും പണം വാങ്ങി പോക്കറ്റ് നിറച്ചും നടക്കുകയാണ്. ചെന്നിടത്തെല്ലാം കുട്ടികളെ ഒന്നുകൂടി ഞെരുക്കാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ട്. അവര്‍ ഒന്നിച്ചുകൂടി? എതിര്‍ക്കാതിരിക്കാനായി നാനാഭാഗത്തേക്കും അവരെ സ്ഥലംമാറ്റി വിടാനും ഉത്തരവു കൊടുത്തു. അവര്‍ ചത്താലും ആരും അറിയാന്‍ പോകുന്നില്ല. ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. നല്ലവണ്ണം പ്രാര്‍ഥിക്കണമേ. ഇനിയാരും ഈ അടിമജോലിയില്‍ പെടാതിരിക്കാനും ആത്മാവ് നശിക്കാതിരിക്കാനും അങ്ങയാല്‍ കഴിയുന്നതു ചെയ്യുമല്ലോ. ഈ കണ്‍കെട്ടുവിദ്യയില്‍ നീറുന്ന കുഞ്ഞുങ്ങളെ രക്ഷിക്കണേ!
അങ്ങേയ്ക്കു സൗഖ്യമെന്നു വിശ്വസിക്കുന്നു. പ്രാര്‍ഥനയുടെ ഐക്യത്തില്‍.
മിശിഹായില്‍ എളിയ സഹോദരി

സിസ്റ്റര്‍...
ഈ കത്ത് തൊഴിലാളിയില്‍ വന്നതോടെ ആ നിഷ്‌കളങ്കകന്യാസ്ത്രീയെ മതാധികാരികള്‍ കേരളത്തിലേക്കു മടക്കിവിളിച്ചു. ഇന്ന് ആ സന്ന്യാസിനി ഒരുതരം വിലങ്ങിടത്തിലാണ്. ആ അഭ്യസ്തവിദ്യയെ, തള്ളപ്പൂച്ച കുട്ടിയെ ഇല്ലം കടത്തുന്നതുപോലെ മഠാധികൃതര്‍ ഓരോരോ വിദൂരമഠങ്ങളിലെ കനത്ത ഭിത്തികള്‍ക്കുള്ളില്‍ മാറിമാറി താമസിപ്പിച്ചുകൊണ്ടിരിക്കയാണ്.
കന്യാസ്ത്രീയുടെ ഈ കത്ത് പത്രമാഫീസില്‍ കിട്ടുംമുന്‍പുതന്നെ പടിഞ്ഞാറോട്ടു പമ്പകടത്തുന്ന കേരളീയ പെണ്‍കുട്ടികളുടെ കഥ എനിക്കറിയാമായിരുന്നു. ഞാന്‍ 1961-ല്‍ ജര്‍മനിയില്‍ ചെന്നപ്പോള്‍ കേരളത്തില്‍നിന്നു പത്തു കുട്ടികളേ അവിടെയുണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ആ സംഖ്യ രണ്ടായിരത്തില്‍ കൂടും.

പശ്ചിമജര്‍മന്‍ ഗവണ്‍മെന്റ് എനിക്കു ഫ്രൈബര്‍ഗിലേക്ക് ഒരു സന്ദര്‍ശനം വെച്ചു. ഒരു ടെലിവിഷന്‍ പരിപാടിയും നിശ്ചയിച്ചിരുന്നു. തലേദിവസം ടെലിവിഷന്‍ ഭാഷണത്തിന്റെ റിഹേഴ്‌സല്‍ നടന്നു. പിറ്റേന്നാണ് സാക്ഷാല്‍ ടെലവൈസിങ്. അപ്പോള്‍ എന്റെ ദ്വിഭാഷി പറഞ്ഞു: 'ഈ നഗരത്തിനടുത്ത് ഏതാനും ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വന്നിട്ടുണ്ട്. അച്ഛനെ അവര്‍ക്കറിയാം. അതിനാല്‍ നമുക്കങ്ങോട്ടു പോകാം.' ഞാന്‍ സമ്മതിച്ചു. കാര്‍ വന്നു. ഓടിച്ചിരുന്നത് ഒരു കന്യാസ്ത്രീ. അന്നാണു ജീവിതത്തില്‍ ആദ്യമായി ഒരു സ്ത്രീ എന്റെ വലത്തെ കൈ കടന്നുപിടിച്ച് 'ഹസ്തദാനം' ചെയ്തത്. ഷോക്കേറ്റപോലെ എന്റെ ശരീരമാകെ തരിച്ചു. എന്നാലും ആ കന്യാസ്ത്രീഡ്രൈവറുടെ കാറില്‍ക്കയറി ഞാന്‍ പോയി. കാര്‍ പാര്‍ലറിനു മുന്‍പില്‍ നിര്‍ത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുണ്ട് ഓടിയകലുന്നു. ആ കുട്ടി കോണിപ്പടികളും മുറികളും അടിക്കുന്ന അടിമപ്രവൃത്തി ചെയ്യുകയായിരുന്നു. അടിമപ്രവൃത്തിയെന്ന് ആ കുട്ടിക്കു തോന്നിയതാണ്. അകത്തുചെന്നപ്പോള്‍ പത്തു പെണ്‍കുട്ടികള്‍ നില്ക്കുന്നു. എല്ലാം മലയാളികള്‍. തൃശൂരിലെയും എറണാകുളത്തെയും കൊച്ചുങ്ങള്‍. എന്നെ കണ്ടപ്പോള്‍ ഓടിയതോ? തൊഴിലാളിയുടെ പ്രിന്ററും പബ്ലിഷറുമായ പോള്‍ വളപ്പിലയുടെ സഹോദരി കുമാരി. ആ കുട്ടിയെ കൊച്ചുകാലംമുതല്‍ എനിക്കു പരിചയമായിരുന്നു.
ഞാന്‍ അവരോടു പലതും ചോദിച്ചു (ജര്‍മന്‍കന്യാസ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട്). അവര്‍ അന്ന് 1961-ല്‍ പലതും എന്നോടു പറഞ്ഞു. അന്നുമുതലേ ഇന്ത്യന്‍ പെണ്‍കുട്ടികളെ പടിഞ്ഞാറോട്ടു കെട്ടുകെട്ടിവിടുന്നതിനോട് എനിക്കു മാനസികമായ ഒരമര്‍ഷം ഉണ്ടായിവന്നു.

1971-ല്‍ പത്തു കൊല്ലങ്ങള്‍ക്കുശേഷം ആ കന്യാസ്ത്രീയുടെ കത്ത് ധൈര്യസമേതം തൊഴിലാളിയില്‍ പ്രസിദ്ധീകരിക്കാന്‍ പ്രേരണ തന്നത് 1961-ലെ ഈ അനുഭവമാണ്.
ഒരു സത്യം ഞാന്‍ പറയട്ടെ. എനിക്കു ബിഷപ്പ് കുണ്ടുകുളത്തിനോടു വ്യക്തിപരമായി ഒരു വിരോധവുമില്ല. വത്തിക്കാന്‍ സൂനഹദോസിനെത്തുടര്‍ന്നു രൂപതയില്‍ രൂപവത്കരിച്ച പ്രീസ്റ്റ് സെനറ്റിലേക്കു തൃശൂരില്‍നിന്ന് ആദ്യമായി അദ്ദേഹത്തെയും എന്നെയുമാണു വൈദികര്‍ രഹസ്യവോട്ടുപ്രകാരം തിരഞ്ഞെടുത്തത്. അദ്ദേഹം തന്റെ മെത്രാഭിഷേകച്ചടങ്ങില്‍ ചെയ്യാനുള്ള പ്രസംഗം എഴുതി തയ്യാറാക്കാന്‍ എന്നെയാണ് ഏല്പിച്ചിരുന്നത്. പക്ഷേ, പെണ്‍കുട്ടികളെ കയറ്റിയയയ്ക്കുന്നതിനെ ഞാന്‍ എതിര്‍ക്കുകയാണെന്നു വന്നപ്പോള്‍ അദ്ദേഹം സ്വാഭാവികമായും എന്നെ വെറുത്തു. ചുണ്ടില്‍ പുഞ്ചിരിയും കരളില്‍ കരാളവിഷവുമായി പെരുമാറാന്‍ തുടങ്ങി.
എന്നെ വിശ്വാസികളുടെ മുന്‍പില്‍ വിലയിടിച്ചുകാണിക്കാനുള്ള ആസൂത്രിതമായ ഒരു നീക്കം ആരംഭിച്ചു. ഞാന്‍ സ്ത്രീലമ്പടനാണെന്നും ധനവഞ്ചകനാണെന്നും രാജ്യത്തുടനീളം പരത്തുകയെന്നതായിരുന്നു ഭക്തക്രിസ്ത്യാനികളുടെ പിന്നത്തെ പരിപാടി. കരുണയറ്റ, കഠിനതയുറ്റ ഒരാക്രമണംതന്നെ ഞാന്‍ നേരിടേണ്ടിവന്നു.


http://archives.mathrubhumi.com/books/article/memories/3213/#storycontent
ഫാദര്‍ ജോസഫ് വടക്കന്റെ ആത്മകഥ 'എന്റെ കുതിപ്പും കിതപ്പും' വാങ്ങാം

No comments:

Post a Comment