Thursday, July 2, 2015

Church Act: മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മുമ്പാകെ സമര്പ്പിച്ച നിവേദനം


Church Act: 

മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മുമ്പാകെ സമര്പ്പിച്ച നിവേദനം.



The following is the Memorandum of the Joint Christian Council (JCC) 
which was submitted to Sree Oommen Chandy, the Chief Minister of 
Kerala, on 30th Aug. 2011, on the issue of legitimizing the proposed 
‘Church Act’.   It was submitted by a 5 member delegate, consisting of:
Joy Paul Puthussery (Gen.Secretary),
Joseph Velivil (Working President),
Anto Kokkat (Vice President),
V K Joy (Secretary), and
George Moolechalil (Tressurer).

We are publishing it here in order to have a free discussion on it by 
the esteemed readers of ‘Almaya Sabdam’. We welcome all kinds of 
comments.

കേരളത്തിലെ പന്ത്രണ്ട് ക്രൈസ്തവസംഘടനകളുടെ ഐക്യവേദിയായ ജോയിന്റ് 
ക്രിസ്ത്യന്‍ കൗണ്‍സില്‍ കേരള സര്‍ക്കാരിന്റെ പരിഗണനക്കും മേല്‍നടപടികള്‍ക്കുമായി 
ബഹുമാനപ്പെട്ട കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി മുമ്പാകെ സമര്‍പ്പിക്കുന്ന 
നിവേദനം.
സാര്‍,
വിഷയം:   നിയമ പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ള കേരള ക്രിസ്ത്യന്‍ 
ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നിയമമാക്കുന്നതു സംബന്ധിച്ച്.
സൂചന:    01/01/2011ല്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ച അത്മായ മെമ്മോറിയല്‍.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തില്‍ വിശിഷ്യ കത്തോലിക്കാസമുദായത്തില്‍ 
പുരോഹിതസൃഷ്ടിയായ ഉച്ചനീചത്വം നിലനിന്നുവരുന്നു. സാമൂഹ്യവും സാമ്പത്തികവും 
വിദ്യാഭ്യാസപരവുമായി കേരളത്തിലെ കത്തോലിക്കര്‍ മുന്‍പന്തിയിലാണെങ്കിലും ഈ സമുദായത്തെ 
അതിലെ സൂക്ഷ്മന്യൂനപക്ഷമായ പുരോഹിതര്‍ അടിമത്തത്തില്‍ അമര്‍ത്തിയിരിക്കയാണ്. 
വിശ്വാസികളുടേതായ സഭാസമ്പത്ത് മെത്രാന്മാരും പുരോഹിതരും കൈവശംവച്ച് ആരോടും 
കണക്കുബോധിപ്പിക്കാതെ ഭരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഭൂരിപക്ഷസമുദായത്തിന്റെ 
സാംസ്‌കാരിക ചൈതന്യപ്രവാഹം ചുരത്തിക്കൊടുത്ത മഹനീയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചിരുന്ന 
നമ്മുടെ ദേശീയ നേതാക്കന്മാരും ഭരണഘടനാപിതാക്കന്മാരും ഭാരതസംസ്‌കൃതിയുടെ ഭണ്ഡാര
ത്തില്‍നിന്നും ഔദാര്യപൂര്‍വം ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സാംസ്‌കാരികതനിമ സംരക്ഷിക്കുന്നതിനുവേണ്ടി എടുത്തുനല്‍കിയ ന്യൂനപക്ഷാവകാശം കത്തോലിക്കരെ സംബന്ധിച്ച് 
ഇന്ന് ഒരു പുരോഹിതാവകാശമായി ചുരുങ്ങിയിരിക്കുന്നു. ന്യൂനപക്ഷാവകാശത്തിന്റെ ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് മെത്രാന്മാരും പുരോഹിതരുമാണ്. ക്രൈസ്തവരുടെ പൊതുസമ്പത്ത് ഭരിക്കാന്‍ ഇന്ത്യന്‍ ഭരണഘടനക്കു വിധേയമായ ഒരു നിയമമില്ല എന്നതാണ് ഈ ദുഃസ്ഥിതിക്കു കാരണം.
ഇന്ത്യയില്‍ ക്രൈസ്തവരൊഴിച്ചുള്ള എല്ലാ മതവിഭാഗങ്ങളുടെയും പൊതുസ്വത്തുക്കള്‍ വ്യവസ്ഥാപിതമായി 
ഭരിക്കപ്പെടുന്നതിന് നിയമം നിലവിലുണ്ട്മുസ്ലിങ്ങള്‍ക്ക് വഖഫ് ആക്റ്റ്സിക്കുകാര്‍ക്ക് സിക്ക്ഗു രുദ്വാരാ ആക്റ്റ്ഹിന്ദുക്കള്‍ക്ക് ഹിന്ദു എന്‍ഡോവ്‌മെന്റ് ആക്റ്റും മറ്റു ദേവസ്വം നിയമങ്ങളും. ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍വന്നിട്ട് ആറു പതിറ്റാണ്ടിലേറെയായെങ്കിലും ക്രൈസ്തവരുടെ പൊതുസ്വത്തുക്കള്‍ ഭരിക്കാന്‍മാത്രം ഇന്നും പാര്‍ലമെന്റൊ സംസ്ഥാനനിയമസഭയൊ പാസ്സാക്കിയ ഒരു നിയമമില്ല. ഇത് ഒരു വലിയ പോരായ്മയും നിയമത്തിനുമുമ്പില്‍ ക്രൈസ്തവരോടുള്ള വിവേചനവുമാണ്. ഈ പോരായ്മ പരിഹരിക്കാനുള്ള ഒരു വലിയ കാല്‍വെയ്പ്പാണ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പിരഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ളചര്‍ച്ച് ആക്റ്റ് എന്ന ചുരുക്കപ്പേരില്‍ പൊതുവില്‍ അറിയപ്പെടുന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍. ഈ ബില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാരിന്റെയും നിയമസഭയുടെയും അംഗീകാരത്തിനായി കാത്തിരിക്കുന്നു.
ക്രിസ്തുശിഷ്യനായ സെന്റ് തോമസിനാല്‍ ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപിതമായതാണ് 
ഭാരതത്തിലെ ക്രൈസ്തവസഭ. അന്നുമുതല്‍ യാതൊരു വിദേശ മേല്‍ക്കോയ്മക്കും കീഴ്‌പെടാതെയാണ് 
ഇവിടത്തെ ക്രൈസ്തവസഭ ഭരിക്കപ്പെട്ടുപോന്നത്. ക്രൈസ്തവരുടെ സമൂഹസമ്പത്തു ഭരിക്കുന്നതിന് 
അവര്‍തന്നെ രൂപംകൊടുത്ത തികച്ചും സുതാര്യവും ക്രൈസ്തവമൂല്യങ്ങളില്‍ അധിഷ്ഠിതവുമായ 
പള്ളിഭരണസമ്പ്രദായം നിലവിലുണ്ടായിരുന്നു. ഓരോ പള്ളിയും ട്രസ്റ്റ് മാതൃകയിലുള്ള സ്വതന്ത്ര 
കൂട്ടായ്മയായിരുന്നു. വിശ്വാസികള്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കുന്ന പള്ളിയോഗവും 
കൈക്കാരന്മാരുമായിരുന്നു പള്ളിയുടെ സ്വത്തുവകകള്‍ ഭരിച്ചിരുന്നത്. ആദ്ധ്യാത്മികഭരണം മാത്രമാണ് 
മെത്രാന്മാരിലും പുരോഹിതരിലും നിക്ഷിപ്തമായിരുന്നത്. മാര്‍ത്തോമായുടെ നിയമം എന്നാണ് ഈ 
പള്ളിഭരണസമ്പ്രദായം അറിയപ്പെട്ടിരുന്നത്. പതിനേഴാം നൂറ്റാണ്ടില്‍  കേരളത്തിലെത്തിയ പൗളിനോസ് 
ബര്‍ത്തലോമിയ എന്ന വിദേശവൈദികന്‍ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ എന്നാണ് ഇവിടത്തെ പള്ളിയോഗങ്ങളെ വിവരിച്ചത്.
എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തോടെ കേരളത്തിലെ പള്ളികളിലെ ജനാധിപത്യപരമായ 
പള്ളിയോഗങ്ങളെ തച്ചുടക്കാനുള്ള നീക്കങ്ങളാരംഭിച്ചു. പള്ളികളും പള്ളിസ്വത്തുക്കളും പിടിച്ചെടുത്ത് 
മാര്‍പ്പാപ്പയുടെയും മെത്രാന്മാരുടെയും കീഴിലാക്കാന്‍ തുടങ്ങി. കേരളത്തിലെ ക്രൈസ്തവര്‍ ഇതിനെതിരെ 
ധീരോദാത്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചു. 1653ല്‍ ആയിരക്കണക്കിന് ക്രൈസ്തവര്‍ കൊച്ചിയിലെ 
മട്ടാഞ്ചേരിയിലെത്തി വിദേശികളായ പോര്‍ച്ചുഗീസ് പാതിരിമാരുടെ ഏകാധിപത്യത്തിന് കീഴ്‌പ്പെടുകയില്ലെന്ന് കുരിശില്‍പിടിച്ച് സത്യം ചെയ്തു. ഇതാണ് ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് സത്യം. വിദേശികളോട് ഇന്ത്യവിടാനുള്ള (Quit India) ജനകീയ കല്പനയായിരുന്നു അത്. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമായി അതിനെ കണക്കാക്കണം.
പാശ്ചാത്യര്‍ക്ക് സ്വതഃസിദ്ധമായ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമുപയോഗിച്ച് കാലാന്തരത്തില്‍ ഒരു വിഭാഗം ക്രൈസ്തവരെ തങ്ങളുടെ പക്ഷത്തേക്കു ചേര്‍ക്കുവാന്‍ പോര്‍ച്ചുഗീസുകാര്‍ക്കു കഴിഞ്ഞുവെങ്കിലും 
ജനാധിപത്യപരമായ മാര്‍ത്തോമാ നിയമത്തിലൂന്നിയ പള്ളിയോഗസമ്പ്രദായം കേരളത്തിലെ പള്ളികളില്‍ 
തുടര്‍ന്നുപോന്നു. എന്നാല്‍1982ല്‍ ഭേദഗതിചെയ്ത ലത്തീന്‍ സഭകള്‍ക്കുള്ള കാനോന്‍ നിയമത്തിന്റെയും 
സീറോ-മലബാര്‍, സീറോ-മലങ്കര സഭകള്‍ക്ക് ബാധകമാക്കിയ 1991ലെ പൗരസ്ത്യ കാനോന്‍നിയമത്തിന്റെയും പിന്‍ബലത്തില്‍ ഭാരതത്തിലെ കത്തോലിക്കരുടെ പള്ളികളും സ്ഥാപനങ്ങളും സ്വത്തുവകകളും ഭൂസമ്പത്തും ഒരു വിദേശ രാഷ്ട്രത്തലവനായ റോമിലെ മാര്‍പ്പാപ്പ ഏറ്റെടുക്കുകയും അവകളുടെ പരമോന്നത ഭരണാധികാരിയായിത്തീരുകയും ചെയ്തു. അദ്ദേഹം തന്നോട് വിധേയത്വം പുലര്‍ത്തുന്ന തന്റെ കീഴ്ഭരണാധികാരികളായ മെത്രാന്മാര്‍ക്ക്നി യമനിര്‍മ്മാണനിയമനിര്‍വഹണനിയമവ്യാഖ്യാനാധികാരങ്ങളോടെ
 (Legislative, Executive & Judicial Power) ആ സ്വത്തുക്കളുടെ ഭരണം ഏല്പിച്ചുകൊടുത്തു.
ക്രൈസ്തവരും അക്രൈസ്തവരുമായ നമ്മുടെ പൂര്‍വീകര്‍ നല്‍കിയ സംഭാവനകളും നേര്‍ച്ചകാഴ്ചകളും 
നാട്ടുരാജാക്കന്മാരും ഭരണാധികാരികളും സര്‍ക്കാരും കനിഞ്ഞനുവദിച്ച ആനുകൂല്യങ്ങളുംകൊണ്ട് സമാര്‍ജ്ജിച്ച സഭാവക വമ്പിച്ച സ്വത്തുവകകളും പ്രതിദിനം വിശ്വാസികളുടെ നേര്‍ച്ചപ്പണമായി കുമിഞ്ഞുകൂടുന്ന കോടികളും ഇന്ന് ആരോടും കണക്കുബോധിപ്പിക്കാതെ കാനോന്‍ നിയമത്തിന്റെ പേരുംപറഞ്ഞ് മെത്രാന്മാര്‍ സ്വേച്ഛാധിപത്യപരമായി ഭരിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ കത്തോലിക്കാപള്ളികളിലെ ഒരു ഞായറാഴ്ചയിലെ നേര്‍ച്ചപ്പിരിവുമാത്രം രണ്ടരക്കോടിയിലേറെ രൂപ വരും. സഭ വാടകക്കുനല്‍കിയിരിക്കുന്ന വാണിജ്യസമുച്ചയങ്ങളില്‍ നിന്നുള്ള വരുമാനം ശതകോടികളാണ്. തീര്‍ത്ഥാടന-ധ്യാനകേന്ദ്രങ്ങളില്‍നിന്നുള്ള വരുമാനംസ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വരവ്വിദേശങ്ങളില്‍നിന്നുള്ള സംഭാവനകള്‍ എന്നിവ ഇതിനു പുറമെയാണ്. ഈ വമ്പിച്ച സ്വത്തുവകകള്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് അനുസൃതമായ സുതാര്യതവിശ്വാസ്യതകണക്കുബോധിപ്പിക്കല്‍ (transparency, 
credibility & accountability) എന്നിവ പാലിക്കാതെയാണ് മെത്രാന്മാര്‍ ഭരിച്ചുകൊണ്ടിരിക്കുന്നത്. 
ഇതിനൊരു മാറ്റം വന്നേ മതിയാകു.
ഈ മാറ്റത്തിനു സഹായകമാകുന്ന പുരോഗമനപരമായ നിര്‍ദ്ദേശമാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ള കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍. ഈ ബില്‍ ക്രൈസ്തവരുടെ ചിരപുരാതനമായ പാരമ്പര്യങ്ങള്‍ക്ക് ഇണങ്ങുന്നതും വിദേശശക്തികളുടെ കടന്നാക്രമണംമൂലം നഷ്ടമായ ജനാധിപത്യപരവും ക്രൈസ്തവികവുമായ പള്ളിയോഗ ഭരണസമ്പ്രദായത്തിന്റെ പുനഃസ്ഥാപനത്തിന് ഉതകുന്നതുമാണ്. ഈ ബില്ലിലെ 23 വകുപ്പുകളില്‍ ഒന്നുപോലും ക്രൈസ്തവവിശ്വാസങ്ങള്‍ക്കൊ മൂല്യങ്ങള്‍ക്കൊ നിരക്കാത്തതായി ഇല്ല. അഥവാ അങ്ങനെ ഏതെങ്കിലും ന്യൂനത ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍, ബില്ലിന്റെ അടിസ്ഥാനപ്രമാണങ്ങളായ 
1) പള്ളികളിലെ ആത്മീയശുശ്രൂഷ പുരോഹിതര്‍ക്കും ഭൗതികഭരണം വിശ്വാസികള്‍ക്കും 2) ഇടവക മുതല്‍ 
രൂപതാ/സംസ്ഥാന തലംവരെയുള്ള ഭരണം വിശ്വാസികളുടെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ 
നിക്ഷിപ്തമായിരിക്കണം 3) പള്ളിഭരണത്തില്‍ യാതൊരുവിധ സര്‍ക്കാര്‍ഇടപെടലും പാടില്ലഎന്നീ മൂന്ന് 
നിയാമകതത്വങ്ങളില്‍നിന്ന് വ്യതിചലിക്കാത്തതായ ഏതെങ്കിലും മാറ്റങ്ങള്‍ ബില്ലില്‍ വരുത്തുന്നതിന് ആര്‍ക്കും എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല.
ഒരു ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിലെ സ്ഥാപനങ്ങളും സംഘടനകളും ജനാധിപത്യരീതിയില്‍ 
ഭരിക്കപ്പെടുന്നവയായിരിക്കണം. സമ്പത്തും അധികാരവും എവിടെയൊക്കെ കേന്ദ്രീകരിക്കുന്നുവോ 
അവിടെയെല്ലാം സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടും. നോട്ടുബാങ്കുകളുടെ സ്വാധീനത്തില്‍പെട്ട് അവര്‍ വെറും വോട്ടുബാങ്കുകളായി തരംതാഴും. അത് ജനാധിപത്യ പ്രക്രിയയുടെ അസ്തിവാരം തകര്‍ക്കും. രാഷ്ട്രത്തിന്റെ സിവില്‍നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാസമുദായത്തിന്റെ കണക്കറ്റ പൊതുസ്വത്തുക്കള്‍ വൈദേശിക കാനോന്‍ നിയമത്തിന്റെ  കീഴില്‍ ഭരിക്കപ്പെടുന്ന വികലമായ വ്യവസ്ഥിതി 
രാജ്യത്തിന്റെ ആത്മാഭിമാനവും അന്തസ്സും നശിപ്പിക്കും. ആരോടും ഉത്തരവാദിത്തമില്ലാതെ 
കത്തോലിക്കാസമൂഹത്തിന്റെ വമ്പിച്ച സമ്പത്ത് മെത്രാന്മാര്‍ കൈവശപ്പെടുത്തി ക്രയവിക്രയംചെയ്യുന്ന 
ഇന്നത്തെ അവസ്ഥ സര്‍ക്കാരിനെയും രാഷ്ട്രീയപാര്‍ട്ടികളെയും ധിക്കരിക്കാനും വെല്ലുവിളിക്കാനും അവര്‍ക്ക് ധൈര്യംപകരുന്നു. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ജാതിമതവ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവന്‍ സ്വാകര്യമാനേജ്‌മെന്റുകളും അമ്പതുശതമാനം സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാന്‍ തയ്യാറായിട്ടും കത്തോലിക്കാ മെത്രാന്മാര്‍ മാത്രം അതിന് തയ്യാറാവത്തത് കോടതികളില്‍ വാരിയെറിയാന്‍ ആരോടും കണക്കുബോധിപ്പിക്കേണ്ടതില്ലാത്ത കോടികളുടെ സമ്പത്ത് തങ്ങളുടെ കൈവശമുണ്ടെന്ന അഹങ്കാരമാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍നയങ്ങളെ തങ്ങളുടെ സാമ്പത്തികശക്തികൊണ്ട് വെല്ലുവിളിക്കാമെന്ന മെത്രാന്മാരുടെ അഹന്ത സമൂഹത്തിന്റെ പൊതുനന്മക്ക് ഹാനികരമാണ്. ഈ ദുഷ്പ്രവണത ഇല്ലായ്മചെയ്യാന്‍ ക്രൈസ്തവവിശ്വാസികളുടേതായ പൊതുസ്വത്ത് ഭരിക്കാനുള്ള അവകശം അവര്‍ക്കുതന്നെ തിരിച്ചുനല്‍കേണ്ടിയിരിക്കുന്നു.  ഇതിനായി നിയമ പരിഷ്‌കരണ കമ്മിഷന്‍ രൂപംകൊടുത്തിട്ടുള്ള കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ഉടന്‍ നിയമമാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കേരള സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.
2011 ജനുവരി 1ന് സര്‍ക്കാരിലേക്കു സമര്‍പ്പിച്ച അത്മായ മെമ്മോറിയല്‍ ഇതുസഹിതം അടക്കംചെയ്യുന്നു.
കൊച്ചി
17/07/2011

No comments:

Post a Comment