Wednesday, August 22, 2012

ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?



July 25th, 2011

ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?

ജോസഫ് പുലിക്കുന്നേല്‍- ദൈവശാസ്ത്ര പണ്ഡിതന്‍
JOSEPH PULIKUNNEL
പണ്ടൊക്കെ മനുഷ്യന്‍ അക്രമം പ്രവര്‍ത്തിക്കണമെന്ന് തോന്നുമ്പോള്‍ യുദ്ധങ്ങള്‍ നടത്തി ആസ്വദിക്കുകയാണ് ചെയ്തിരുന്നത്. ഇന്ന് അതിനുള്ള സാധ്യതയില്ല. ഇത്തരക്കാര്‍ ഇപ്പോള്‍ അധികവും പോലീസിലും പട്ടാളത്തിലും ചേരുകയാണ് ചെയ്യുന്നത്. മനുഷ്യനില്‍ അടിസ്ഥാനപരമായി ക്രിമിനല്‍ മനോഭാവം ഉണ്ട്. അത് പല രീതിയില്‍ പുറത്ത് വരുന്നുവെന്നേയുള്ളൂ. അതാണ് ഓസ്ലോയില്‍ കണ്ടത്.
നോര്‍വ്വെയിലെ ആംസ്റ്റര്‍ ഡാം, ഓസ്ലോ എന്നിവിടങ്ങള്‍ ധാര്‍മ്മികപരമായി ഏറെ അധപ്പതിച്ച സ്ഥലങ്ങളാണ്. മയക്കുമരുന്നിന് അടിമകളായവര്‍ ഇവിടെ ധാരാളമുണ്ട്. നോര്‍വ്വെയില്‍ ക്രിസ്ത്യാനിയില്ല എന്ന് പറയേണ്ടി വരും. ഏത് യൂറോപ്യന്‍ രാജ്യത്താണ് ക്രിസ്ത്യാനികള്‍ക്ക് ശക്തിയുള്ളത്. അവരില്‍ 10 ശതമാനം പോലും പള്ളിയില്‍ പോകുന്നവരല്ല. പോകുന്നവര്‍ തന്നെ വയസ്സന്‍മാരുമാണ്.
നോര്‍വ്വെയില്‍ ധാരാളം മുസ്‌ലിംകളും ശ്രീലങ്കക്കാരും കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവരോട് ന്യായമായി രാജ്യത്തുള്ളവര്‍ക്ക് എതിര്‍പ്പുണ്ട്. വടക്കെ ഇന്ത്യയില്‍ പണ്ടൊക്കെ നമ്മള്‍ പോവുമ്പോള്‍ മദ്രാസി എന്ന് പറഞ്ഞ് പുച്ഛിക്കുമായിരുന്നു. ഇപ്പോഴും ഇത്തരം പ്രശ്‌നങ്ങളുണ്ട്. എറണാകുളത്ത് ജോലിക്കെത്തുന്ന ബീഹാറുകാരോട് പ്രദേശ വാസികള്‍ക്ക് എതിര്‍പ്പുണ്ട്. തങ്ങളുടെ ജോലി ഇവര്‍ തട്ടിയെടുക്കുന്നുവെന്നാണ് ആക്ഷേപം.
അതുകൊണ്ട് തന്നെ ഓസ്ലോ സംഭവത്തെ ക്രിസ്ത്യന്‍ തീവ്രവാദമെന്ന നിലയില്‍ കാണേണ്ടതില്ല. ക്രിസ്ത്യന്‍ പേരുള്ളയാള്‍ ആക്രമണം നടത്തിയെന്നതുകൊണ്ട് അതിനെ ക്രിസ്ത്യന്‍ തീവ്രവാദമായി പറയാന്‍ കഴിയില്ല. മുസ്‌ലിംകളിലും ചെറിയൊരു വിഭാഗമാണ് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്. അതുകൊണ്ട് അതിനെ മുസ്‌ലിം തീവ്രവാദം എന്ന് പറയാന്‍ പാടില്ല. മുസ്‌ലിംകള്‍ തന്നെ മുസ്‌ലിംകളെ കൊല്ലുന്ന സംഭവമുണ്ടായിട്ടുണ്ട്. മതങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചവരാണിവര്‍. വര്‍ഗ്ഗീയപരമായല്ല ഇതിനെ കാണേണ്ടതെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ക്രിസ്ത്യന്‍, മുസ്‌ലിം, ഹിന്ദു തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് എളുപ്പത്തില്‍ ഒരു കാരണം കണ്ടുപിടിക്കലാണ്.
kcbc

stephen-alathara
Stephen Alathara KCBC

സ്റ്റീഫന്‍ ആലത്തറ-കെ.സി.ബി.സി വക്താവ്
 സാധാരണക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആര് നടത്തിയാലും അംഗീകരിക്കാന്‍ കഴില്ല. സഭ എന്നും മുറുകെപ്പിടിച്ചത് വിശ്വസാഹോദര്യത്തിന്റെ ദര്‍ശനമാണ്.രാജ്യത്തിന്റെ സമ്പത്ത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് ഒരു ഗ്രൂപ്പിന് മാത്രമായി മതിയെന്ന് പറയുന്നത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ഭൂമിയിലെ സ്വത്തുക്കള്‍ അനുഭവിക്കുന്നതിന് സ്വദേശി, വിദേശി വ്യത്യാസം കാണുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
യൂറോപ്പില്‍ നേരത്തെ തന്നെ നിയോ നാസിസ്റ്റ് ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനം വീണ്ടും ശക്തമായി വരികയാണ്. യൂറോപ്പില്‍ 100 ശതമാനം ക്രിസ്ത്യന്‍ രാഷ്ട്രങ്ങളാണുള്ളത്. എന്നാല്‍ നിയോനാസിസം പറയുന്നത് ഞങ്ങളല്ലാതെ ആരും ഇവിടെ ജീവിക്കേണ്ടെന്നാണ്. ഭാരതം ഹൈന്ദവരുടെത് മാത്രമാണെന്ന് പറയുന്ന പോലെയാണിത്.
ഇതിനെ ക്രിസ്ത്യന്‍ തീവ്രവാദമായി കാണാന്‍ കഴിയില്ല. തീവ്ര ദേശസ്‌നേഹികളായ ഒരു വിഭാഗത്തിന്റെ പ്രവൃത്തിയാണിത്. ഇതിനെ ക്രിസ്ത്യാനിറ്റിയുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല.
o-abdulla
ഒ.അബ്ദുല്ല-മാധ്യമ നിരൂപകന്‍
നോര്‍വെ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പരാമര്‍ശിക്കേണ്ട കാര്യമുണ്ട്. ഭീകരവാദം എന്നത് ഒരു പ്രത്യേക മതത്തിന്റെയും അടയാളമല്ല എന്നതാണത്. മുസ്ലിം, ഹിന്ദു,ക്രൈസ്തവര്‍ , ബുദ്ധര്‍, ജൂതര്‍ അങ്ങനെ എല്ലാ വിഭാഗങ്ങളിലുമായി ഭീകരര്‍ നമുക്കു ചുറ്റുമുണ്ട്. പലസ്തീനില്‍ അറബികള്‍ക്കെതിരെ നടത്തിയ സയണിസ്റ്റ് ഗുണ്ടായിസവും ഇന്ത്യയിലെ മാലേഗാവ്, സംഝോത, മെക്ക മുതലായ സ്‌ഫോടനങ്ങളും ‘സവര്‍ണ ഭീകരര്‍’ നടത്തിയ അക്രമങ്ങളാണ്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മറ്റും ലഷ്‌കര്‍ഇ ത്വയ്ബ പോലുള്ള പ്രസ്ഥാനങ്ങള്‍ നടത്തിയ അതിക്രമങ്ങള്‍ ഭീകരര്‍ക്ക് മതമില്ല എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അഹിംസയുടെ ആള്‍രൂപമെന്ന് വിശേഷിപ്പിക്കുന്ന ബുദ്ധമതത്തിലും തീവ്രവാദികളുണ്ട്.
ഓസ്ലോ കൂട്ടക്കൊലയെ സംബന്ധിച്ച് സവിശേഷമായി പറഞ്ഞാല്‍ ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് എന്ന അക്രമിയെ കൊലക്ക് പ്രേരിപ്പിച്ചത് ആ രാജ്യത്തിന്റെ ബഹുസ്വരതയാണ്. യൂറോപ്പിലേക്ക് മറ്റൊരു മതത്തിന്റെ അനുയായികള്‍ കടന്നുവരുന്നത് ഇയാള്‍ വെറുപ്പോടെയാണ് വീക്ഷിക്കുന്നത്. ബഹുസ്വരതയെ എതിര്‍ക്കുകയാണെങ്കില്‍ ആദ്യം വേണ്ടത് ക്രൈസ്തവരെ എതിര്‍ക്കുകയാണ്. കാരണം ക്രിസ്തുമതം ഒരു പാശ്ചാത്യമതമല്ല, ഇസ്ലാംമതത്തെപ്പോലെ കുടിയേറിയതാണ്. ഇറാഖുകാരനായ അബ്രഹാം എന്ന പ്രവാചകന്റെ രണ്ട് വംശീയപരമ്പരയില്‍പെട്ടയവയാണ് ഈ രണ്ടു മതങ്ങളും. യേശുക്രിസ്തുവിനെ ചുളുവില്‍ വെള്ള പൂശി വെളുത്തവനാക്കുകയും ക്രിസ്ത്യാനിറ്റിയെ വെളുത്തവരുടെ മതമായി അവതരിപ്പിക്കുകയും ചെയ്യുകയാണ് സാമ്രാജ്യത്വം ചെയ്യുന്നത്.
ബഹുസ്വരതയെ എതിര്‍ക്കുന്ന പാശ്ചാത്യര്‍ കഴിഞ്ഞ നൂറ്റാണ്ടുവരെയും അധിനിവേശ ശക്തികളായി ലോകത്തെ കീഴടക്കിയവരാണ്. അവരുടെ മതത്തെ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ബലപ്രയോഗംവരെ നടത്തിയവരാണ്. മറ്റുപല രാജ്യങ്ങളിലും കുടിയേറി അവിടുത്തെ തദ്ദേശീയരെ ഉന്മൂലനം ചെയ്ത് സ്വന്തം മേധാവിത്വം സ്ഥാപിച്ചവരാണ് ഇക്കൂട്ടര്‍. അതുകൊണ്ടുതന്നെ ബഹുസ്വരതയെ എതിര്‍ക്കാന്‍ ഇവര്‍ക്ക് അധികാരമില്ല.
നോര്‍വെയെ സംബന്ധിച്ചും ചിലതു പറയേണ്ടതുണ്ട്. നാസികള്‍ ജര്‍മനിയില്‍നിന്ന് നിഷ്‌കാസിതരായപ്പോള്‍ അവരെ രണ്ടുകൈയുംനീട്ടി സ്വീകരിച്ചവരാണ് നോര്‍വീജിയന്‍ ജനത. പ്രവാചകനെതിരായി ഡാനിഷ് പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അത് പുനപ്രസിദ്ധീകരിക്കാന്‍ മുന്നിട്ടിറങ്ങിയവരിലും നോര്‍വെക്കാരാണ്.
ലിബിയയിലും അഫ്ഗാനിസ്ഥാനിലുമായി തുടര്‍ച്ചയായി നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന നാറ്റോ എന്ന സൈനികസഖ്യത്തില്‍ നോര്‍വേയ്ക്ക് സുപ്രധാന പങ്കുണ്ട്.
ഓസ്ലോ ദുരന്തം ലോകത്തെ ഞെട്ടിപ്പിക്കുന്നത് അതില്‍ മരിച്ചവര്‍ വെള്ളക്കാരായതുകൊണ്ടു മാത്രമാണ്. അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ ഇന്ത്യയിലോ ഇറാഖിലോ ഇത്രയും അല്ലെങ്കില്‍ ഇതിലുംകൂടുതല്‍ പേര്‍ ദുരന്തത്തിനിരയായിരുന്നെങ്കില്‍ അതൊരീച്ച പാറിയ ചലനംപോലും ലോകമാധ്യമങ്ങളിലുണ്ടാക്കുമായിരുന്നില്ല.
Courtesy: Doolnews.com

No comments:

Post a Comment