Friday, June 22, 2012

സര്‍ക്കാര്‍ ഭൂമിയുടെ ഗുണഭോക്താവ് വിദേശ രാഷ്ട്രത്തലവന്‍


സ്വകാര്യകോളജ്‌ മാനേജ്‌മെന്റുകള്‍ക്ക്‌                       സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി 
                                                                                  Friday June 22, 2012 - 1:49 pm
തൃശൂര്‍: പിറവം ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ സ്വകാര്യ കോളജ്‌ മാനേജ്‌മെന്റുകള്‍ക്ക്‌ കോടികളുടെ പാട്ടക്കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി. തൃശൂര്‍ സെന്റ്‌ തോമസ്‌, സെന്റ്‌ മേരീസ്‌, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് എന്നീ സ്വകാര്യകോളജുകള്‍ക്കാണ്‌ പതിനേഴില്‍പരം ഏക്കര്‍ റവന്യൂഭൂമി പതിച്ചുനല്‍കിയത്‌. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ തിരക്കിട്ടു നടത്തിയ നടപടിക്കു പിന്നില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള നീക്കമായിരുന്നുവെന്ന്‌ ആക്ഷേപമുണ്ട്‌. 
മൂന്നു കോളജുകള്‍ക്കായി 140 കോടി രൂപയിലധികം മതിപ്പുവിലയുള്ള 17.22 ഏക്കര്‍ പാട്ടഭൂമിയാണ്‌ സെന്റിനു 100 രൂപ നിരക്കില്‍ പതിച്ചുനല്‍കിയത്‌. കോളജ്‌ മാനേജ്‌മെന്റുകള്‍ കാലങ്ങളായി വരുത്തിയ 3.46 കോടിയുടെ പാട്ടക്കുടിശിക എഴുതിത്തള്ളിയാണു നടപടി. ലോകായുക്‌തയില്‍ പാട്ടകുടിശിക സംബന്ധിച്ചു കേസ്‌ നിലനില്‍ക്കെയാണു പതിച്ചു നല്‍കല്‍. 
ഈ സ്‌ഥാപനങ്ങള്‍ക്ക്‌ ഭൂമി പതിച്ചു നല്‍കുന്നതിനു മുമ്പും അതിനു ശേഷവും സ്വാശ്രയകോഴ്‌സുകള്‍ നടത്തുന്നുണ്ട്‌്. ഇതിലൊരു സ്‌ഥാപനത്തില്‍ നടക്കുന്ന സ്വാശ്രയ കോഴ്‌സുകള്‍ മറ്റൊരു സ്‌ഥാപനം കരാറടിസ്‌ഥാനത്തില്‍ നടത്തുന്നതാണ്‌. ഈ ഇടപാടില്‍ കോളജ്‌ മാനേജ്‌മെന്റിന്‌ വന്‍തുകയാണ്‌ കാലങ്ങളായി ലഭിക്കുന്നത്‌. ഉപപാട്ടത്തിനു നല്‍കാന്‍ പാടില്ലെന്നു കരാറിലുണ്ട്‌. 
സ്വാശ്രയ കോളജുകള്‍ക്കും അന്യസംസ്‌ഥാന സര്‍വകലാശാലകള്‍ക്കും ഓഫ്‌ കാമ്പസ്‌ സെന്ററുകള്‍ തുടങ്ങാന്‍ ചില കോളജുകള്‍ സര്‍ക്കാര്‍ ഭൂമിയിലെ കാമ്പസും കെട്ടിടവും നല്‍കുന്നതും വാടക ഈടാക്കുന്നതും കരാര്‍ ലംഘനമാണ്‌. കോടികളുടെ കുടിശിക ഈടാക്കാന്‍ റവന്യൂ റിക്കവറി നടപടികള്‍ തുടരുമ്പോഴാണ്‌ സര്‍ക്കാരിന്റെ ഭൂമിദാനം. സെന്റ്‌ തോമസ്‌ കോളജ്‌ 1995-2000 കാലഘട്ടത്തില്‍ 76.15 ലക്ഷം രൂപയുടേയും സെന്റ്‌ മേരീസ്‌ 1995-2001 കാലത്ത്‌ 43 ലക്ഷം രൂപയുടേയും ക്രൈസ്‌റ്റ് കോളജ്‌ 1995 മുതല്‍ 2004 വരെ 2.7 കോടി രൂപയുടേയും പാട്ടക്കുടിശിക വരുത്തിയിട്ടുണ്ട്‌.
സര്‍ക്കാരിനുള്ള പാട്ടത്തുകയില്‍ അമിത കുടിശിക വരുത്തിയാല്‍ കരാര്‍ റദ്ദാക്കണമെന്നാണ്‌ കീഴ്‌വഴക്കം. എങ്കിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു ചിലപ്പോള്‍ പാട്ടവ്യവസ്‌ഥയില്‍ ഇളവുകള്‍ നല്‍കാറുണ്ട്‌. എന്നാല്‍ ഭീമമായ തുക കുടിശിക വരുത്തിയ ഈ കോളജുകളുടെ കാര്യത്തില്‍ കുടിശിക എഴുതിത്തള്ളുക മാത്രമല്ല ഭൂമിതന്നെ പതിച്ചു നല്‍കുകയായിരുന്നു. നഗരഹൃദയങ്ങളിലുള്ള ഈ ഭൂമിയുടെ യഥാര്‍ഥവില ഇതിലും പലമടങ്ങുവരും. പിറവം തെരഞ്ഞെടുപ്പു വിജ്‌ഞാപനം ഇറങ്ങുന്നതിനു തൊട്ടുമുമ്പു തിടുക്കത്തിലാണ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌. അന്നത്തെ മന്ത്രിസഭാ യോഗത്തിനു തലേന്ന്‌ തൃശൂരിലെ റവന്യൂ ഓഫീസുകളില്‍ നിന്ന്‌ അടിയന്തരമായി രേഖകള്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന്‌ ഉത്തരവിറങ്ങിയതാകട്ടെ ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ മാര്‍ച്ച്‌ 3, 13 തീയതികളിലും.
*********
കേരള കാത്തലിക് ഫെഡറേഷന്‍ 
                                       2012 June, 17              
തൃശ്ശൂര്‍: സെന്റ്‌ തോമസ്‌ കോളേജ്, സെന്റ്‌ മേരിസ് കോളേജ്, ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജ് എന്നീ സ്ഥാപനങ്ങള്‍ക്ക് 142.82 കോടി രൂപ വിലമതിക്കുന്ന 17.21 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതിനെതിരെ മുഖ്യമന്ത്രി, റവന്യുമന്ത്രി, ചീഫ് സക്രട്ടറി, റവന്യു സെക്രട്ടറി, ജില്ലാകളക്ടര്‍ എന്നിവര്‍ എതിര്‍കഷികളായ കേസില്‍ ചീഫ് സക്രട്ടറി, റവന്യു സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടി കേരള കാത്തലിക് ഫെഡറേഷന്‍റെ നിര്‍വാഹകസമിതി യോഗം സ്വാഗതം ചെയ്തു. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ്‌ 3.46 കോടി രൂപയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളി,  സെന്റിന് 100 രൂപ വിലക്ക് പതിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സര്‍ക്കാരിന്റെ ഈ സൌജന്യം വിശ്വാസി സമൂഹത്തിന് പൊതുവായി അനുഭവിക്കുവാന്‍ സാധ്യമല്ല. കാരണം കത്തോലിക്കാസഭയുടെ സമൂഹസമ്പത്തിന്റെ പരമോന്നത ഭരണാധികാരി വിദേശ രാഷ്ട്രത്തലവന്‍ കൂടിയായ റോമിലെ മാര്‍പാപ്പയാണ്. മാര്‍പാപ്പ നിയമിക്കുന്ന രൂപതാമെത്രാന്മാര്‍ തികച്ചും ഏകാധിപത്യപരമായി ഈ സ്ഥാപങ്ങളും സമ്പത്തും ഭരിക്കുന്നു. വിശ്വാസി സമൂഹത്തിന് ഇവിടെ ഭരണപരമായി ഒരധികാരവുമില്ല. 
2009 ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള കേരള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന്‍ സര്‍കരിന് ശുപാര്‍ശ ചെയ്ത 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിട്ട്യുഷന്‍സ്‌ ട്രസ്റ്റ് ബില്‍ 2009' ഇതുവരെ നിയമസഭ പാസാക്കിയിട്ടില്ല. ഈ കരടുബില്‍ പ്രകാരം ക്രൈസ്തവ സമുദായത്തിന്റെ സമൂഹസമ്പത്ത് ഭരിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ്. മതങ്ങളുടെ സമ്പത്ത് നിയമ പ്രകാരം ഭരിക്കപ്പെടണമെന്ന് ഭരണഘടന അനുശാസിക്കുന്നു. (Article 26 of the Constitution permits the religious sections "to own and acquire movable and immovable property and to administer such property in accordance with law.") ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെയാണ് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയിരിക്കുന്നത്. 
Madhyamam 20/06/2012

Madhyamam 06/04/2012

No comments:

Post a Comment