Sunday, May 20, 2012

'സഞ്ചരിക്കുന്ന വിശ്വാസി'

സഞ്ചരിക്കുന്ന വിശ്വാസി          ലോനപ്പന്‍ നമ്പാടന്‍ 
                                                   
1980ല്‍ മന്ത്രിയായിരിക്കുമ്പോള്‍ നാട്ടില്‍നിന്ന് ഹോളിഫാമിലി (തിരുക്കുടുംബം) മഠത്തിലെ മേലധികാരികളായ ചില കന്യാസ്ത്രീകള്‍ തിരുവനന്തപുരത്ത്  ഞാന്‍ താമസിച്ചിരുന്ന മന്ത്രിമന്ദിരമായ അജന്ത ബംഗ്ളാവില്‍ വന്നു. രാവിലെയായിരുന്നു അവര്‍ എത്തിയത്. അന്ന് സഭയുമായി ഞാന്‍ വളരെ അടുപ്പത്തിലായിരുന്നു. തങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന്  കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്തിനുവേണ്ടിയാണെന്ന് ഞാന്‍ തിരക്കിയപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു:
‘‘മരിച്ചുപോയ തിരുക്കുടുംബാംഗമായ മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ച് മാഷിനുകിട്ടിയ അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്തി ഒരു സര്‍ട്ടിഫിക്കറ്റ് തരണം.’’
‘‘സര്‍ട്ടിഫിക്കറ്റ് എന്തിനുവേണ്ടിയാണ്?’’ ഞാന്‍ വീണ്ടും ചോദിച്ചു.
‘‘റോമിലേക്ക് അയക്കാന്‍വേണ്ടിയാണ്’’, കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
പുത്തന്‍ചിറയിലെ മറിയം ത്രേസ്യയെ വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരാളെ വിശുദ്ധയാക്കാന്‍ ചില നിബന്ധനകളുണ്ട്.
മരിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞശേഷമേ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പാടുള്ളൂ. ജീവിച്ചിരിക്കുന്ന കാലത്തും മരണശേഷവും രണ്ടു അത്ഭു തപ്രവൃത്തികള്‍വീതമെങ്കിലും ചെയ്തിരിക്കണം. ഇക്കാര്യങ്ങള്‍ റോമിനെ ബോധ്യപ്പെടുത്തുകയും വേണം. അതിനുവേണ്ടിയാണ് എന്‍െറ സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയില്‍ എന്‍െറ സര്‍ട്ടിഫിക്കറ്റിനു പ്രാധാന്യം കൂടുകയും ചെയ്യുമല്ലോ.
ഞാന്‍ എം.എല്‍.എ ആയതും മന്ത്രിയായതും മറിയം ത്രേസ്യയോട് പ്രാര്‍ഥിച്ചതുകൊണ്ടാണെന്ന് ഞാന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്താല്‍ മരണാനന്തര അത്ഭുതപ്രവൃത്തിയായി അത് പരിഗണിക്കുമെന്ന് കന്യാസ്ത്രീകള്‍ കരുതി. വാസ്തവത്തില്‍, മറിയം ത്രേസ്യയെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ലായിരുന്നു. ഞാന്‍ അവരോട് പ്രാര്‍ഥിച്ചിട്ടില്ല, എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചിട്ടുമില്ല. അത്തരത്തിലുള്ള എന്നോടാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
കന്യാസ്ത്രീകളുടെ നിര്‍ബന്ധത്തിനു വഴങ്ങി വലിയ രണ്ടു ലെറ്റര്‍ പാഡ് എടുത്ത് അവര്‍ക്കു കൊടുത്തശേഷം ഞാന്‍ പറഞ്ഞു: ‘‘ആവശ്യമായ വിവരങ്ങള്‍ ഇതില്‍ ടൈപ്പു ചെയ്തു കൊണ്ടുവരുക.’’
എന്‍െറ മൂത്ത സഹോദരിയുടെ മക്കള്‍ പാവുളയും ഫ്രെഡറിക്കും ഹോളിഫാമിലി കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളായിരുന്നു. കന്യാസ്ത്രീകള്‍ ലെറ്റര്‍പാഡുമായി പുറത്തുപോകുകയും തിരിച്ചെത്തുകയും ചെയ്തു. ലെറ്റര്‍പാഡിലെഴുതിയ വാചകങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. വാചകങ്ങള്‍ ഇപ്രകാരമായിരുന്നു:
‘‘മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ചതിനാല്‍ എനിക്കു ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഞാന്‍ എം.എല്‍.എയും മന്ത്രിയുമായത് ആ പ്രാര്‍ഥനയുടെ ഫലമാണ്.’’
പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചിരുന്നതെങ്കിലും ഞാന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ട് സീലുവെച്ചു നല്‍കി. കന്യാസ്ത്രീകള്‍ ആഹ്ളാദത്തോടെ നന്ദി പറഞ്ഞു പോകുകയും ചെയ്തു. എന്‍െറ പി.എയായ ആന്‍േറാ കോക്കാട്ട് ഈ സംഭവത്തിനു സാക്ഷിയായിരുന്നു.
ഞാന്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചുകൊടുത്തുവെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.
ഇരിങ്ങാലക്കുട ബിഷപ് ഡോ. ജെയിംസ് പഴയാറ്റില്‍ റോമില്‍ പോയപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ മറിയം ത്രേസ്യായോടു പ്രാര്‍ഥിച്ചതിന്‍െറ ഫലമായി നടന്ന ഒരു അത്ഭുതപ്രവൃത്തിയെക്കുറിച്ച് വായിച്ചു.
ഈ അത്ഭുതപ്രവൃത്തി നടന്നതായി പറയുന്നത് ഇരിങ്ങാലക്കുട രൂപതയില്‍പ്പെട്ട താഴേക്കാടു പള്ളി ഇടവകയിലായിരുന്നു. ഇരിങ്ങാലക്കുട ബിഷപ്പിന്‍െറ രൂപതയില്‍പ്പെട്ട ഇടവകയാണിത്. അവിടെ നടന്ന അത്ഭുതപ്രവൃത്തിയെപ്പറ്റി ബിഷപ് കേട്ടിട്ടുപോലുമില്ലായിരുന്നു. താഴേക്കാട് ഇടവകയില്‍പ്പെട്ട കാലിനു സുഖമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ അസുഖം മറിയം ത്രേസ്യയോട് പ്രാര്‍ഥിച്ചു സുഖപ്പെടുത്തി. പള്ളിപ്പാടന്‍ മാത്യൂസിന്‍െറ മകളുടെ കാലാണ് സുഖപ്പെടുത്തിയത്. ഇതായിരുന്നു അത്ഭുതപ്രവൃത്തി. പഴയാറ്റില്‍ ബിഷപ് നാട്ടിലെത്തിയശേഷം ഈ അത്ഭുതപ്രവൃത്തിയെപ്പറ്റി വികാരി ഫാ.ജോസ് യു.വാഴപ്പിള്ളിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്‍െറ അന്വേഷണത്തില്‍ അത്ഭുതപ്രവൃത്തി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. അക്കാര്യം ബിഷപ്പിനു റിപ്പോര്‍ട്ട് ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ബിഷപ്പിന്‍െറ കുടുംബക്കാരനായ ഡോ. സണ്ണി പഴയാറ്റിലാണ്. വീടും പുത്തന്‍ചിറയാണ്.  ആധുനികവൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്താണ് മറിയം ത്രേസ്യയോടു പ്രാര്‍ഥിച്ച് അസുഖം മാറ്റിയത് എന്നായിരുന്നു സര്‍ട്ടിഫിക്കറ്റിലെ ഒരു പരാമര്‍ശം. ഇതേ ഡോക്ടര്‍തന്നെയാണ് എവുപ്രാസ്യാമ്മയെ വിശുദ്ധയാക്കുന്നതിനുള്ള ഒരു അത്ഭുതപ്രവൃത്തിയും സാക്ഷ്യപ്പെടുത്തിയത്. വാസ്തവത്തില്‍, ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോ. സണ്ണി പഴയാറ്റിലിന് യോഗ്യതയില്ല. എവുപ്രാസ്യാമ്മയുടെ വീട് ഇരിങ്ങാലക്കുടയിലെ കാട്ടൂരാണ്.
ഇടവകവികാരിയും ബിഷപ്പും അറിയാതെയാണ് ഈ അത്ഭുതപ്രവൃത്തി നടന്നതായുള്ള സര്‍ട്ടിഫിക്കറ്റ് കന്യാസ്ത്രീകള്‍ റോമിലേക്ക് അയച്ചത്. കളവ് പുറത്തായതോടെ കുട്ടിയുടെ വീട്ടുകാര്‍ വികാരിയച്ചനെ കൈയേറ്റംചെയ്തു. അതോടെ, അദ്ദേഹം സ്ഥലം മാറിപ്പോയി. ഇതു സംബന്ധിച്ച് പൊലീസ് കേസ് എടുത്തിരുന്നു.
ക്രിസ്തുവും സഭയുടെ വിശുദ്ധരും
ക്രൈസ്തവരില്‍ അന്ധവിശ്വാസവും വിഗ്രഹാരാധനയും വര്‍ധിച്ചുവരുകയാണ്. സ്രഷ്ടാവിനുപകരം സൃഷ്ടിയെയാണ് ആരാധിക്കുന്നത്. സഭാധികാരികളുടെ വഴിപിഴച്ച നയമാണ് ഇതിനു കാരണം. ക്രിസ്തുവിനെക്കാള്‍ പ്രാധാന്യം വിശുദ്ധന്മാര്‍ക്കാണ്. അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് വിശുദ്ധരാണ്. പള്ളികളും പെരുന്നാളുകളുമെല്ലാം വിശുദ്ധരുടെ പേരിലാണ്. എല്ലാ പള്ളികളിലും ഇപ്പോള്‍ ഊട്ടുപെരുന്നാളുകളാണ്. ക്രിസ്തുവിന്‍െറ പേരില്‍ മാത്രം ഊട്ടില്ല! പത്രങ്ങളിലും ടി.വി ചാനലുകളിലും മറ്റും പരസ്യങ്ങള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്നു. ജനക്കൂട്ടം വരുന്നതിനനുസരിച്ച് നേര്‍ച്ചപ്പിരിവും വര്‍ധിക്കും. വിശുദ്ധന്മാര്‍ പ്രധാന വരുമാനസ്രോതസ്സുകളാണ്. ക്രിസ്തുവിന്‍െറ അമ്മ പരിശുദ്ധ മറിയം പല പേരുകളിലാണ് അറിയപ്പെടുന്നത്. അമലോദ്ഭവമാതാവ്, ഫാത്തിമാ മാതാവ്, ഉത്തരീയമാതാവ്, വ്യാകുലമാതാവ്, വേളാങ്കണ്ണിമാതാവ്, ഒട്ടകമാതാവ്, കൊരട്ടിമുത്തി എന്നീ വിവിധ നാമധേയങ്ങളില്‍ പള്ളികളും കപ്പേളകളും സ്ഥാപിച്ച് നേര്‍ച്ചപ്പെട്ടികള്‍വെച്ച്  ലക്ഷക്കണക്കിന് രൂപ നേര്‍ച്ച പിരിക്കുന്നുണ്ട്. ക്രിസ്തുവിനെക്കാളും വിശുദ്ധരെക്കാളും പ്രാധാന്യം ഇപ്പോള്‍ വസ്തുക്കള്‍ക്കാണ് നല്‍കുന്നത്.
തിരുനാളിനു രൂപക്കൂട്ടില്‍വെച്ചിരുന്ന ക്രിസ്തുവിനെയും കൊരട്ടിമുത്തിയെയും തൊട്ടുമുത്താതെ താഴെവെച്ചിട്ടുള്ള സ്വര്‍ണപൂവന്‍കുല മുത്തി നേര്‍ച്ചയിട്ട് വിശ്വാസികള്‍ മടങ്ങുന്നു. വിശുദ്ധ സെബസ്ത്യാനോസിന്‍െറ അമ്പും മാതാവിന്‍െറ വളയും മാലാഖയുടെ മീനും ആരാധിക്കപ്പെടുന്നു. യേശുവിന്‍െറ പേരില്‍ പെരുന്നാളുകള്‍ കുറവാണ്. നേര്‍ച്ചപ്പിരിവുണ്ടാകില്ല. കുര്‍ബാനയുടെ തിരുനാള്‍, ക്രിസ്തുരാജതിരുനാള്‍, തിരുഹൃദയതിരുനാള്‍ എന്നിവയെല്ലാം ഇല്ലാതാക്കി. പഴയ വിശുദ്ധര്‍ക്കുപുറമെ പത്തു പുതിയ വിശുദ്ധരുടെ തിരുശേഷിപ്പുകൂടി തൃശൂരിലെ ഒരു ധ്യാനകേന്ദ്രം റോമില്‍നിന്ന് കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ ഓരോ സഭക്കും ഓരോ വിശുദ്ധനെ നല്‍കാനാണ് റോമിന്‍െറ തീരുമാനം. ഒരാളെ വിശുദ്ധനാക്കണമെങ്കില്‍ കോടിക്കണക്കിനു രൂപ ചെലവ് വരും. വിശുദ്ധനായാല്‍ ലോകം മുഴുവനും പള്ളികളും കപ്പേളകളും സ്ഥാപിച്ച് നേര്‍ച്ചപ്പെട്ടികള്‍ വെക്കാം. വിഗ്രഹങ്ങളും ചിത്രങ്ങളും വിറ്റു കാശുണ്ടാക്കാം. ചാവറ അച്ചന്‍ സി.എം.ഐ സഭയുടെ പ്രതിനിധിയായിട്ടാണ് വിശുദ്ധനാകുന്നത്. അല്‍ഫോന്‍സാമ്മ സീറോ മലബാര്‍ സഭയുടെ ക്ളാരമഠത്തിന്‍െറ പ്രതിനിധിയായി ഇതിനകം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. മറിയം ത്രേസ്യാ ഹോളിഫാമിലി തിരുക്കുടുംബസഭാംഗമാണ്. എവുപ്രാസ്യാമ്മ സി.എം.സി  സഭയുടെ പ്രതിനിധിയാണ്. മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റിസഭയിലെ അംഗമാണ്.
വിശുദ്ധരാക്കണമെങ്കില്‍ ജീവിച്ചിരുന്നപ്പോള്‍ രണ്ടും മരണശേഷം രണ്ടും അദ്ഭുതങ്ങള്‍ ചെയ്തിരിക്കണമെന്നാണ് നിയമം. ഇവരൊന്നും ഒരത്ഭുതവും ചെയ്തിട്ടില്ല. മറിയം ത്രേസ്യയുടെ മരണാനന്തരം അവരുടെ പേരില്‍ അത്ഭുതപ്രവൃത്തികള്‍ അടിച്ചേല്‍പിക്കുകയാണുണ്ടായത്. നിരന്തരമായി അത്ഭുതങ്ങള്‍ ചെയ്ത് ശക്തി കുറഞ്ഞതിനാല്‍ പഴയ വിശുദ്ധര്‍ക്കുപകരം പുതിയ വിശുദ്ധരെ കണ്ടെത്തണം. കത്തോലിക്കാസഭയില്‍ ഓരോ വര്‍ഷവും നൂറുകണക്കിനു വിശുദ്ധരെ സൃഷ്ടിക്കുന്നുണ്ട്.
മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ഫാദര്‍ ബനഡിക്ടിനെ കത്തോലിക്കാസഭ വിശുദ്ധനാക്കാന്‍ പോവുകയാണ്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയും കത്തോലിക്കാസഭ ഭാവിയില്‍ വിശുദ്ധരാക്കുമെന്നുറപ്പാണ്.
ജീവിതകാലത്ത് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്തത് മദര്‍ തെരേസ മാത്രമാണ്. അവര്‍ അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. അവരെയും വിശുദ്ധയാക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഇവരെക്കാള്‍ മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണ്! കൊല്ലപ്പെട്ട് 18 വര്‍ഷത്തിനുശേഷം കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞത് അത്ഭുതംതന്നെയാണ്.
പള്ളിവസ്ത്തുക്കള്‍
പഴയകാലങ്ങളില്‍ പള്ളിസെമിത്തേരികളില്‍ ധര്‍മ, 10 രൂപ, 25രൂപ, 50 രൂപ, 100 രൂപ എന്നിങ്ങനെ കുഴികളുടെ വിലനിലവാരം എഴുതിവെച്ചിരുന്നു. ഏറ്റവും പാവപ്പെട്ടവരുടെ ശവം ധര്‍മക്കുഴിയില്‍; പിന്നെ സാമ്പത്തികനിലയനുസരിച്ച് മറ്റുള്ളവരുടേത് വിവിധ ഉയര്‍ന്ന നിരക്കിലുള്ള കുഴികളില്‍. പില്‍ക്കാലത്ത് ഒരു വിഭാഗം യുവവിശ്വാസികളുടെ എതിര്‍പ്പിന്‍െറ ഫലമായി ഇത്തരം വിലനിലവാര ബോര്‍ഡുകള്‍ നീക്കംചെയ്തു (പള്ളിക്കര്‍മങ്ങള്‍ക്കുള്ള വിലനിലവാര ബോര്‍ഡുകള്‍ ഇപ്പോഴും നിലവിലുണ്ട്). പാവങ്ങളുടെ ശവമടക്കിന് മരക്കുരിശ്, പണക്കാര്‍ക്ക് പണത്തിനനുസരിച്ച് വെള്ളിക്കുരിശ്, പൊന്‍കുരിശ്, രണ്ടു വെള്ളിക്കുരിശും ഒരു പൊന്‍കുരിശും, മൂന്നു പൊന്‍കുരിശ് എന്നിങ്ങനെ. പാവങ്ങള്‍ക്ക് ഒരു അച്ചന്‍ മാത്രം, പണക്കാര്‍ക്ക് മൂന്നു അച്ചന്‍, വികാരി ജനറാള്‍, മെത്രാന്‍. ഇതിനൊക്കെ പ്രത്യേകം പ്രത്യേകം കാശ്. പോരാത്തതിന് ഇപ്പോള്‍ കുടുംബക്കല്ലറ സംവിധാനവുമുണ്ട്. കുടുംബക്കല്ലറക്കു പതിനായിരത്തില്‍തുടങ്ങി ഇപ്പോള്‍ പത്തുലക്ഷം രൂപവരെയായി.
കുഴിവെട്ടാന്‍ കാശ്, കല്ലറ തുറക്കാന്‍ കാശ്, കല്ലറ മൂടാന്‍ കാശ്, മണിയടിക്കാന്‍ കാശ്, മെഴുകുതിരിക്ക് കാശ്, മെഴുകുതിരിക്കാലിന് കാശ്, കുരിശിന് കാശ്, ശവവണ്ടിക്ക് കാശ്, അത് തള്ളാന്‍ കാശ്, മാമ്മോദീസക്ക് കാശ്, സ്ഥൈര്യലേപനത്തിന് കാശ്, ആദ്യകുര്‍ബാന, ഒടുവിലത്തെ ഒപ്രുശുമ ഇവക്കെല്ലാം കാശ്. പിന്നെ വിവാഹത്തിന് കാശ്, വിവാഹത്തിന് തിരിതെളിക്കാന്‍ കാശ്, ലൈറ്റിടാന്‍ കാശ്, ഫോട്ടോയും വീഡിയോയും എടുക്കാന്‍ കാശ്. പത്തു വിവാഹം ഒരുമിച്ചാണെങ്കിലും പത്തു കൂട്ടരും വേറെ വേറെ കൊടുക്കണം.
ഈ പിരിവുകളില്‍നിന്ന് ഒരു പൈസപോലും ഇടവകക്കാര്‍ക്കുവേണ്ടി ചെലവുചെയ്യുന്നില്ല. ഈ പിരിവുകള്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ ഇടവകക്കാര്‍ക്ക് അവകാശമില്ല. ചോദിച്ചവന്‍ ധിക്കാരി. കമ്മിറ്റിക്കാര്‍ക്കുപോലും അറിയാന്‍ അവകാശമില്ല. ഏതെങ്കിലും കമ്മിറ്റിക്കാരന്‍ അറിയാന്‍ ശ്രമിച്ചാല്‍ അവന്‍െറ വഴി കമ്മിറ്റിയില്‍നിന്ന് പുറത്തേക്ക്. ഇപ്പോള്‍ ഇടവകപ്പള്ളിയുടെ സ്വത്ത് ഇടവകക്കാരുടേതല്ല; പണ്ട് അങ്ങനെയായിരുന്നു. അക്കാലത്ത് പള്ളിയോഗങ്ങളായിരുന്നു പള്ളിസ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിച്ചിരുന്നത്. മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ആധ്യാത്മികാധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളിസ്വത്തുക്കളുടെ ഭരണാവകാശം ഇല്ലായിരുന്നു. ഇന്ന് ഇടവകക്കാരുടെ സ്വത്തെല്ലാം മെത്രാന്‍േറതാക്കിയിരിക്കുന്നു. ‘‘പള്ളിസ്വത്തിന്‍െറ ഭരണാവകാശം ഇടവകക്കാര്‍ക്ക്’’ എന്ന തത്ത്വത്തിന്‍െറ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണക്കമീഷന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഈ നിയമം പാസാക്കാന്‍ അനുവദിക്കില്ളെന്നാണ് മെത്രാന്മാരുടെയും ചില പുരോഹിതന്മാരുടെയും നിലപാട്. പള്ളിസ്വത്തിന്‍െറ ഭരണാവകാശം അതിന്‍െറ യഥാര്‍ഥ അവകാശികളായ വിശ്വാസികളെ ഏല്‍പിക്കുന്നത് സഭക്ക് ദോഷകരമാകുമെന്നാണ് മെത്രാന്മാരും അവരുടെ ‘കൈമുത്തികളും’ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതു ദോഷകരമാകുന്നത് ആരോടും കണക്കു ബോധിപ്പിക്കാതെ തങ്ങളുടെ തന്നിഷ്ടപ്രകാരം സഭാസ്വത്തുക്കള്‍ വിനിയോഗിക്കുന്ന മെത്രാന്മാര്‍ക്കും പുരോഹിതന്മാര്‍ക്കുമാണ്.
കര്‍ത്താവിനെന്തിനാ കാശ്?
കത്തോലിക്കാസഭപോലെ ശവത്തിന്‍െറപേരില്‍ കാശുണ്ടാക്കുന്ന വേറൊരു മതവും ലോകത്തിലില്ല. മാമ്മോദീസയോടൊപ്പം മരണാവശ്യങ്ങള്‍ക്കുള്ള തുകകൂടി പിരിക്കുന്നത് നന്നായിരിക്കും. ജനിച്ചാല്‍ എന്തായാലും മരിക്കണമല്ളോ. മരണാവശ്യത്തിനുള്ള കാശുകൂടി ജീവിച്ചിരിക്കുമ്പോള്‍ വാങ്ങിയാല്‍ മരണശേഷമുള്ള ക്രിയകള്‍ക്ക് പണത്തിനായി പരക്കംപായേണ്ടതില്ലല്ളോ. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍പോലും അഭിമാനത്തിന്‍െറ പേരില്‍ ഈ വക കര്‍മങ്ങള്‍ ചെയ്യും; ചെയ്തേപറ്റൂ. ഒടുവില്‍, കടത്തിന്മേല്‍ കടമായി കടംവീട്ടാന്‍ ചതി, വഞ്ചന, കളവ്, കള്ളവാറ്റ്, കള്ളക്കടത്ത്, കഞ്ചാവുവില്‍പന, വ്യഭിചാരം മുതലായവക്ക് തുനിഞ്ഞിറങ്ങുന്നു. ഇങ്ങനെയാണ് സമൂഹത്തില്‍ ക്രിമിനലുകള്‍ ഉണ്ടാകുന്നത്. ചികിത്സിച്ച് മുടിഞ്ഞും ചികിത്സിക്കാന്‍ കഴിയാതെയുമാണ് മിക്കവാറും പാവങ്ങളുടെ മരണം. ശവമടക്കിന് അച്ചന്‍ വരണോ കര്‍മാദികള്‍ ചെയ്യണോ, വേണ്ട തുക അടച്ചേ പറ്റൂ. ഇല്ളെങ്കില്‍ അച്ചനില്ലാതെ ശവമെടുക്കേണ്ടിവരും. മരിച്ചയാള്‍ ഒരുപക്ഷേ, നല്ലകാലത്ത് പള്ളിപ്പണിക്കായി വന്‍തുക കൊടുത്തിരിക്കാം. എന്നാല്‍, ഇന്ന് ദരിദ്രനാണ്. പക്ഷേ, ഇതൊന്നും കത്തോലിക്കാസഭക്കുമുന്നില്‍ വിലപ്പോവില്ല. ഇതൊക്കെക്കൊണ്ടാണ് പെന്തക്കോസ്ത് സഭയിലേക്കും മറ്റു സഭയിലേക്കും കത്തോലിക്കാ സഭാംഗങ്ങളുടെ വന്‍തോതിലുള്ള കുത്തൊഴുക്കു സംഭവിക്കുന്നത്.
അപ്പനപ്പൂപ്പന്മാര്‍ അവര്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശ് പള്ളിക്കു സംഭാവനകൊടുത്തത് അവരുടെ ശുദ്ധഗതികൊണ്ടാണ്. പള്ളി അവരേല്‍പിക്കുന്ന പണം സമൂഹത്തിന്‍െറ നന്മക്കുവേണ്ടി വിനിയോഗിക്കുമെന്ന് അവര്‍ വ്യാമോഹിച്ചു. വിശ്വാസികളെ, നിങ്ങള്‍ ഒരൊറ്റ ചില്ലിക്കാശുപോലും പള്ളികള്‍ക്കു നേര്‍ച്ചയായോ സംഭാവനയായോ കൊടുക്കരുത്. കര്‍ത്താവിനെന്തിനാ കാശ്? പള്ളി നിര്‍ധനരെ സഹായിക്കും എന്ന പ്രതീക്ഷയിലാണ് രണ്ടായിരം വര്‍ഷങ്ങളായി വിശ്വാസികള്‍ നേര്‍ച്ചയിട്ടുപോരുന്നത്. അതൊക്കെ അതതു കാലത്ത് പള്ളി ദരിദ്രര്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ സഭയില്‍ ഇത്ര ഭീമമായ സമ്പത്ത് വന്നു കുമിഞ്ഞുകൂടില്ലായിരുന്നു. സമ്പത്തിന്‍െറ കാര്യത്തില്‍ ലോകത്തു മറ്റൊരു മതവും കത്തോലിക്കാസഭയുടെ അഞ്ചയല്‍പക്കത്തുപോലും വരില്ല.
മാമോനെ പൂജിക്കുന്ന സഭാധികാരം
യേശുക്രിസ്തു ഒരു പുരോഹിതനായിരുന്നില്ല. പൗരോഹിത്യത്തെ അവിടന്ന് അങ്ങേയറ്റം വെറുത്തു. കപടനാട്യക്കാര്‍, കപടഭക്തര്‍, സര്‍പ്പങ്ങള്‍, അണലിസന്തതികള്‍, വെള്ളപൂശിയ ശവക്കല്ലറകള്‍, അന്ധരായ വഴികാട്ടികള്‍ എന്നെല്ലാമുള്ള വിശേഷണങ്ങളാണ് അവര്‍ക്കു ചാര്‍ത്തിക്കൊടുത്തത്. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും എതിരെ അതേ വാക്കുകള്‍തന്നെ അവിടന്ന് ഉപയോഗിക്കുമായിരുന്നു. ക്രിസ്തു ഒരു സമഗ്രവിമോചകനായിരുന്നു. ദരിദ്രരോട് ദൈവരാജ്യത്തിന്‍െറ സുവിശേഷം പ്രഘോഷിക്കാന്‍, ബന്ധിതര്‍ക്കു മോചനം നല്‍കാന്‍, മര്‍ദിതര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍വേണ്ടിയാണ് അവിടന്ന് തച്ചന്‍െറ മകനായി പുല്‍ത്തൊട്ടിയില്‍ ജനിച്ച് പാവങ്ങളോടൊത്തു ജീവിച്ച്  കാല്‍വരിയില്‍ കുരിശുമരണം വരിച്ചത്. സത്യവും സ്നേഹവും നീതിയും പുലര്‍ന്നിരുന്ന യേശുവിന്‍െറ ദൈവരാജ്യം എന്ന സ്വപ്നം അപ്പോസ്തല കാലത്ത് സാക്ഷാത്കരിക്കപ്പെട്ടുവെങ്കിലും ആ മാതൃകാസമൂഹം പെട്ടെന്നുതന്നെ അസ്തമിച്ചു. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ചക്രവര്‍ത്തിമാരും രാജാക്കന്മാരും ക്രിസ്തുമതത്തെ ആശ്ളേഷിച്ചപ്പോള്‍ സഭാധികാരികള്‍ ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി ക്രിസ്തുവിനെ മറന്ന് മാമോനെ പൂജിക്കാന്‍ തുടങ്ങി. സ്വാര്‍ഥപൂര്‍ത്തിക്കായി അവര്‍ വര്‍ഗരഹിതസമൂഹമായ ക്രിസ്തുവിന്‍െറ സഭയെ വൈദികരെന്നും അവൈദികരെന്നും രണ്ടു വര്‍ഗമായി തിരിച്ചു. ക്രിസ്തു മര്‍ദിതരുടെ പക്ഷംചേര്‍ന്നെങ്കില്‍ പുരോഹിതശ്രേണി മര്‍ദകരുടെ പക്ഷത്തേക്കു കൂറുമാറി. അന്നുമുതല്‍ ഇന്നുവരേക്കും പള്ളിയധികാരികള്‍ ഏകാധിപതികളെയും ജനമര്‍ദകരെയും മാത്രമേ പിന്തുണച്ചിട്ടുള്ളൂ.
‘‘നിങ്ങള്‍ ക്രിസ്തുവിന്‍െറ ശരീരമാകുന്നു. ഓരോരുത്തരും അവയവങ്ങളും’’ (1 കൊറി 12:27). ക്രിസ്തുവിന്‍െറ ഈ ഭൗതികശരീരത്തെ പള്ളിപ്പിതാക്കന്മാര്‍ ഇന്ന് എത്രമാത്രം വികലമാക്കിയിരിക്കുന്നു. കത്തോലിക്കാസഭയുള്‍പ്പെടെ മിക്ക സഭകളിലും ഇന്നുകാണുന്ന മെത്രാന്‍, പുരോഹിതന്‍, അല്‍മേനി എന്ന വര്‍ഗപരവും അധികാരപരവുമായ വിഭജനം ക്രിസ്തുദര്‍ശനത്തിലില്ളെന്നു മാത്രമല്ല അത് ക്രൈസ്തവവിരുദ്ധവുമാണ്. ആദിമസഭയില്‍ ക്രിസ്ത്യാനികളെല്ലാം തുല്യരായിരുന്നു. വിവിധ ജോലികള്‍ ചെയ്തിരുന്നെങ്കിലും ഒരുവിഭാഗം മറ്റൊരു വിഭാഗത്തെക്കാള്‍ സാമൂഹികമോ അധികാരപരമോ ആയി ഒൗന്നത്യമുള്ളവരായിരുന്നില്ല. എന്നാല്‍, ഇന്ന് മാര്‍പാപ്പയും മെത്രാനും അച്ചനും അല്‍മേനിയും തമ്മിലുള്ള ഉച്ചനീചത്വം ടാറ്റയും ടാറ്റാകമ്പനിയിലെ തൊഴിലാളികളും തമ്മിലുള്ളതിനെക്കാള്‍ എത്രയോ അധികമാണ്. യേശുവിന്‍െറ ഉപമയിലെ ധനവാനെപ്പോലെ സുഖസമൃദ്ധിയിലാണ് മാര്‍പാപ്പയും മെത്രാന്മാരും പുരോഹിതരും ജീവിച്ചുകൊണ്ടിരിക്കുന്നത്. ഭരിക്കണം, ഭരിക്കണം എന്ന ഏകചിന്തയാണ് അവരെ ഭരിക്കുന്നത്. പള്ളി, പള്ളിക്കൂടം, കോളജ്, ആശുപത്രി തുടങ്ങിയവയൊക്കെ നിയന്ത്രിക്കാനുള്ള കഴിവ് ദൈവം ളോഹയിട്ടവര്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളൂ!
ലോകമെമ്പാടുമുള്ള കള്ളപ്പണക്കാരുടെ വത്തിക്കാനായ സ്വിറ്റ്സര്‍ലന്‍ഡിലെ സ്വിസ് ബാങ്കില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ആര്‍ക്കാണെന്നോ? പരിശുദ്ധ കത്തോലിക്കാസഭക്ക്. അന്താരാഷ്ട്ര കുറ്റവാളിസംഘടനയായ ഇറ്റാലിയന്‍ മാഫിയക്കു രണ്ടാംസ്ഥാനം മാത്രം. ഈ പണമെല്ലാം സഭക്ക് എവിടെനിന്നു കിട്ടി? രണ്ടായിരം വര്‍ഷങ്ങളായി വിശ്വാസികള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനയിനത്തിലും നേര്‍ച്ചപ്പണമിനത്തിലും സഭയെ ഏല്‍പിച്ചതാണ്.
കണക്കിലെ കള്ളക്കളി
മൂന്നുതരം കണക്കുകളാണ് പള്ളികളിലുള്ളത്. സര്‍ക്കാറിനും അതിരൂപതക്കും വെവ്വേറെ കണക്കുകളാണ് സമര്‍പ്പിക്കുന്നത്. യഥാര്‍ഥ കണക്ക് പള്ളിയിലും! കള്ളക്കണക്കെഴുതാനുള്ള പരിശീലനം ഇടവകതലത്തില്‍തന്നെ വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. സര്‍ക്കാറിനു നികുതി കൊടുക്കാതിരിക്കാനും രൂപതക്കു വിഹിതം കൊടുക്കാതിരിക്കാനുമാണ് ഈ കള്ളക്കണക്കുകള്‍ സമര്‍പ്പിക്കുന്നത്. വികാരിയച്ചന്മാര്‍ക്കു കിട്ടുന്ന വരുമാനത്തിനു ഒരു കണക്കുമില്ല. ബിഷപ്പുമാര്‍ക്ക് ലഭിക്കുന്ന പണത്തിന് കൈയും കണക്കുമില്ല. കൊച്ചി ആര്‍ച്ച് ബിഷപ് ജോണ്‍ തട്ടുങ്കല്‍ അടുത്തകാലത്ത് ഒരു യുവതിയെ അരമനയില്‍ താമസിപ്പിച്ച് കാട്ടിക്കൂട്ടിയ കോപ്രായങ്ങളെല്ലാം നമ്മള്‍ കണ്ടവരാണ്. അരമനയുടേതായി ബാങ്കുകളിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപ മുഴുവനും അദ്ദേഹം സ്വന്തമാക്കി. ദശലക്ഷക്കണക്കിനു രൂപ, വഴിപിഴച്ച ആ യുവതിക്കും പാരിതോഷികമായി കൊടുത്തു. അദ്ദേഹം നാടുവിട്ടു. പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ചയും കാഴ്ചകളും വഴിപാടുകളുമാണിപ്രകാരം കൊള്ളയടിച്ചത്. സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താനും ഹൈകോടതിയിലും സുപ്രീംകോടതിയിലും കേസുകള്‍ നടത്താനും കഴിഞ്ഞ 17 വര്‍ഷത്തിനിടെ കോടിക്കണക്കിനു രൂപ വാരിക്കോരി ചെലവഴിച്ചു. വിശ്വാസികളുടെ പണമാണിവര്‍ ധൂര്‍ത്തടിച്ചത്. ഇനിയും കേസുകള്‍ നടത്താന്‍ കോടികള്‍ ചെലവഴിക്കേണ്ടിവരും. ആരും ചോദിക്കാനില്ല.
സര്‍ക്കാറിനെതിരെ കേസ് നടത്താന്‍ ക്രൈസ്തവസ്വാശ്രയകോളജ് മാനേജര്‍മാര്‍ ഹൈകോടതിയിലും സുപ്രീംകോടതിയിലും കോടിക്കണക്കിനു രൂപ ചെലവഴിച്ചു. നിരവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. യാക്കോബായ സഭയിലെ മെത്രാന്‍-ബാവ കക്ഷിവഴക്കുകള്‍ തുടങ്ങിയിട്ട് നൂറു വര്‍ഷത്തിലേറെയായി. ഹൈകോടതിയിലും സുപ്രീംകോടതിയിലും നൂറുകണക്കിനു കേസുകളുണ്ട്. നൂറുകണക്കിനു കോടി രൂപ കേസുകള്‍ നടത്തുന്നതിനുവേണ്ടി സഭകള്‍ ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസികളുടെ പണമാണിവര്‍ കണക്കില്ലാതെ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ കേസുകളില്‍ ആര്‍ ജയിച്ചു? ആര്‍ തോറ്റു? ആര്‍ക്കും അറിയില്ല! ലോകാവസാനംവരെ ഈ കേസുകള്‍ തുടരും. സഭയുടെ സ്വത്തുക്കള്‍ മുഴുവനും മെത്രാന്മാരും വൈദികരും അനധികൃതമായി കൈകാര്യം ചെയ്യുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തന്നെ പുതിയ നിയമനിര്‍മാണം നടത്തണം. ആധ്യാത്മികകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നാല്‍ മതി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണ കമീഷന്‍ സര്‍ക്കാറിലേക്കു സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി പുതിയ നിയമം ഉണ്ടാക്കണം. ‘‘പള്ളിസ്വത്തിന്‍െറ ഭരണാവകാശം ഇടവകക്കാര്‍ക്ക്’’ എന്ന് തത്ത്വത്തില്‍ അംഗീകരിച്ച് ജനാധിപത്യ ഭരണസംവിധാനം നടപ്പാക്കണം.
ഒരു വിശ്വാസിയുടെ വരുമാനത്തിന്‍െറ സിംഹഭാഗവും വിവിധ പേരുകളില്‍ സഭാധികാരികള്‍ തട്ടിയെടുക്കുകയാണ്. ജനനംമുതല്‍ മരണംവരെയും മരണാനന്തരവും വിശ്വാസികളെ ഇവര്‍ വേട്ടയാടിക്കൊണ്ടിരിക്കും. കാശില്ലാതെ ഒരു കാര്യവും പള്ളിയില്‍നിന്ന് സാധിച്ചുകിട്ടുകയില്ല. തൊട്ടതിനൊക്കെ നിര്‍ബന്ധപിരിവാണ്. പള്ളിപ്പണിക്ക് ലക്ഷക്കണക്കിനു രൂപ സംഭാവന നല്‍കിയ സത്യവിശ്വാസിയാണെങ്കിലും അവസാനം ദരിദ്രനായി മരിക്കേണ്ടിവന്നാല്‍ ‘ധര്‍മക്കുഴി’ മാത്രമേ കിട്ടുകയുള്ളൂ. പള്ളിയില്‍നിന്നും പത്തുപൈസയുടെ സൗജന്യം ലഭിക്കുകയില്ല.
ഓരോ പള്ളിക്കും കോടിക്കണക്കിനു രൂപയുടെ സ്ഥാവരജംഗമ സ്വത്തുക്കളുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും നിലനിര്‍ത്താനുള്ള നെട്ടോട്ടമാണ് സഭാധികാരികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ വെറും കാഴ്ചക്കാരായി അധഃപതിച്ചിരിക്കുകയാണ്. ഈ അതിക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും അറുതിവരുത്തിയില്ളെങ്കില്‍ കേരളസഭ യൂറോപ്പിലേതുപോലെ നശിക്കുമെന്നുറപ്പാണ്.
2000 കൊല്ലത്തെ പാരമ്പര്യം അവകാശപ്പെടുന്ന കേരളസഭക്ക് അമൃത ആശുപത്രിപോലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരാശുപത്രി തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അമൃതാനന്ദമയിദേവി കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലും അമൃത ആശുപത്രിപോലെ നിരവധി ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും സ്ഥാപിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിനു കോടി രൂപ പാവപ്പെട്ടവര്‍ക്ക് വീടു വെക്കാനും നിര്‍ധനരായ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും ചെലവഴിക്കുന്നുണ്ട്. അമൃതാനന്ദമയിദേവിക്കു ലഭിക്കുന്നതിന്‍െറ പതിന്മടങ്ങ് വിദേശ സഹായം കേരളത്തിലെ വിവിധ ക്രൈസ്തവസഭകള്‍ക്കു ലഭിക്കുന്നുണ്ട്. പാവപ്പെട്ട വിശ്വാസികളില്‍നിന്ന് നിരന്തരമായി നിര്‍ബന്ധപ്പിരിവ് നടത്തുന്നതൊഴിച്ച് ഒരു സഹായവും അവര്‍ക്ക് നല്‍കുന്നില്ല. പ്രഫ. ജോസഫ് പുലിക്കുന്നേല്‍ വിദേശസഹായത്തോടെ ‘ഓശാന’ സമ്പൂര്‍ണ ബൈബിള്‍ അച്ചടിച്ച് 25 രൂപക്കു വില്‍ക്കുന്നു. ‘ഓശാന’ ബൈബിള്‍ ഇല്ലായിരുന്നുവെങ്കില്‍ പി.ഒ.സി ബൈബിളിന് ഇരുനൂറിലേറെ രൂപ ഈടാക്കുമായിരുന്നു. പെന്‍ഷന്‍പറ്റിയ വേലൂരിലെ പാവപ്പെട്ട ജോണ്‍കള്ളിയത്ത് മാസ്റ്റര്‍ ഇതുവരെ 22,000 ഓശാന ബൈബിള്‍ പണംകൊടുത്തു വാങ്ങി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഇതുപോലെ സൗജന്യ ബൈബിള്‍  വിതരണം നടത്തിയിട്ടുണ്ടോ? വേലൂരില്‍ അര്‍ണോസ് പാതിരി സ്ഥാപിച്ച പുരാതന പള്ളിയും അര്‍ണോസ്ഭവനും ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നത് ജോണ്‍ കള്ളിയത്തു മാസ്റ്ററുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രമാണ്. ഞാനും ഇക്കാര്യത്തില്‍ പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്.
കേരളസഭയുടെ വഴിപിഴച്ച പോക്കില്‍ മനംനൊന്ത് നിരവധി വിശ്വാസികള്‍ സഭവിട്ട് മറ്റു മതങ്ങളിലേക്കും സഭകളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ വിശ്വാസികള്‍ ആരും ധൈര്യപ്പെടാറില്ല.
സത്യവിശ്വാസികള്‍ വിശ്വാസസംരക്ഷണത്തിനുവേണ്ടി സംഘടിച്ച് ഒരു പുതിയ വിമോചനസമരത്തിനു സന്നദ്ധരാകണം. അല്ലെങ്കില്‍, ഭാവിതലമുറ നമുക്കു മാപ്പുതരുകയില്ല. ഇക്കാര്യത്തില്‍ കേരളത്തിനുമാത്രമേ നേതൃത്വംകൊടുക്കാന്‍ കഴിയുകയുള്ളൂ.

പ്രസാധകര്‍: ഡി.സി ബുക്സ്

No comments:

Post a Comment